Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുച്ചിറപ്പള്ളി: കേരളത്തിൽ പ്രളയത്തിൽ നശിച്ചതിനെത്തുടർന്നു നീക്കം ചെയ്ത 100 ലോഡിലേറെ അരി തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളിയിലെ മില്ലിൽ കേരള പൊലീസ് കണ്ടെത്തി. പെരുമ്പാവൂരിലെ മില്ലിൽ നിന്നു സൈറസ് ട്രേഡേഴ്സ് നീക്കിയ അരി തിരുച്ചിറപ്പള്ളി തുറയൂർ ശ്രീ പളനി മുരുകൻ ട്രേഡേഴ്സിന്റെ ഗോഡൗണിൽ എത്തിയ കാര്യം കഴിഞ്ഞ ദിവസം ചിത്രങ്ങൾ സഹിതം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
ചീഞ്ഞ അരി പുതിയ പേരിൽ കേരളത്തിൽ തിരിച്ചെത്തിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന്, മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരമാണു പാലക്കാട്ടെ സ്പെഷൽ ബ്രാഞ്ച് സംഘം തിങ്കളാഴ്ച രാത്രി പരിശോധന നടത്തിയത്. കട്ടപിടിച്ചതും ദുർഗന്ധം വമിക്കുന്നതുമായ അരിയാണു കണ്ടെത്തിയത്. ഒപ്പം, പകുതി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തതുമായ അരിയുമുണ്ട്.
കാലിത്തീറ്റയ്ക്കു പോലും ഉപയോഗിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ച അരിയിൽ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ 2 മില്ലുകളുടെയും പേരോടെ ലേബലുണ്ട്. തുറയൂരിൽ മറ്റു ചില മില്ലുകളിലും ലോഡ് കണക്കിന് അരിയുള്ളതായി വിവരമുണ്ട്. തമിഴ്നാട് സർക്കാർ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ചു. രാവിലെ തന്നെ മില്ലിന്റെ പ്രവർത്തനം നിർത്തിച്ചു. തമിഴ്നാട് ഫുഡ് സെല്ലും അന്വേഷിക്കുന്നു. മിൽ ഉടമസ്ഥർ സ്ഥലം വിട്ടു. അതേസമയം അരി പരിശോധിക്കാനോ തെളിവു ശേഖരിക്കാനോ സപ്ലൈകോ ഉദ്യോഗസ്ഥരെത്തിയിട്ടില്ല.
Leave a Reply