തിരുവനന്തപുരം: മഴക്കാലത്ത് അണക്കെട്ടുകളിലെ വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ കെഎസ്ഇബിയും ജലസേചന വകുപ്പും 36 മണിക്കൂറിനു മുൻപ് ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവ്. കലക്ടറുടെ അനുമതിയില്ലാതെ ഡാമുകൾ തുറന്നുവിടാൻ പാടില്ല. അനുമതി കൊടുക്കുന്നതിനു മുൻപ് പുഴകളിലും തോടുകളിലും വെള്ളം എത്രത്തോളം ഉയരുമെന്നു കണക്കാക്കി തദ്ദേശസ്ഥാപനങ്ങൾ വഴി ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങളെ അറിയിച്ചിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പ്രളയകാലത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ പോരായ്മകൾ കൂടി വിലയിരുത്തിയശേഷം ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മഴക്കാല ദുരന്ത പ്രതികരണ മാർഗരേഖയിലാണ് ഈ കർശന നിബന്ധനകൾ.
മഴക്കാല ദുരന്ത പ്രതികരണ മാർഗരേഖയിലെ മറ്റു നിബന്ധനകൾ ;
- എല്ലാ അണക്കെട്ടുകളുടെയും നീല, ഓറഞ്ച്, റെഡ് അലെർട്ട് ജലനിരപ്പും ഡാമുകളിലെ ജലനിരപ്പ് എത്ര വരെയാകാം, എത്ര ഭാഗം ഒഴിച്ചിടണം തുടങ്ങിയവ തീരുമാനിക്കാനുള്ള അടിസ്ഥാനരേഖയായ ‘റൂൾ കെർവ്’ അനുസരിച്ച് ഏതു സാഹചര്യത്തിൽ ഡാം തുറന്നുവിടും എന്നുമുള്ള വിവരങ്ങൾ കെഎസ്ഇബിയും ജലസേചന വകുപ്പും ജൂൺ 10നു മുൻപ് അറിയിക്കണം. അണക്കെട്ടു സ്ഥിതി ചെയ്യുന്നതും വെള്ളം ഒഴുകിപ്പോകുന്നതുമായ ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റിയെയാണ് അറിയിക്കേണ്ടത്. ഇത് അതോറിറ്റി പരിശോധിച്ച് നിർദേശങ്ങൾ സഹിതം അംഗീകാരം നൽകണം. വെള്ളം തുറന്നുവിടേണ്ട സാഹചര്യമുണ്ടായാൽ ഇതിനനുസരിച്ചു മാത്രമേ ചെയ്യാവൂ.
- ഡാം തുറക്കുന്ന സാഹചര്യത്തിൽ ഈ വെള്ളം ഒഴുകുന്ന മേഖലയിലെ തദ്ദേശസ്ഥാപന മേധാവികളെ 24 മണിക്കൂർ മുൻപെങ്കിലും അറിയിക്കണം.
- അപകട മേഖലയിലെ ജനങ്ങളെയെല്ലാം 15 മണിക്കൂർ മുൻപെങ്കിലും ലൗഡ് സ്പീക്കർ വഴി നേരിട്ട് അറിയിക്കണം.
- ജില്ലാതല എമർജൻസി സെന്ററുകളിൽ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയറെ 24 മണിക്കൂറും നിയോഗിക്കണം. ജില്ലകളിലെ മഴയെക്കുറിച്ചും പുഴകളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പിനെക്കുറിച്ചും ദിവസവും ഈ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണം.
- മലയോര ജില്ലകളിലെ എമർജൻസി സെന്ററുകളിൽ ഭൂജല വകുപ്പിലെയോ ജിയോളജി വകുപ്പിലെയോ വിദഗ്ധനെ 24 മണിക്കൂറും നിയോഗിക്കണം. മഴയുടെ തോതനുസരിച്ചു മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ റിപ്പോർട്ട് ചെയ്യേണ്ടത് ഈ ഉദ്യോഗസ്ഥനാണ്.
Leave a Reply