Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:പ്രശസ്ത പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ബി.ജി. വര്‍ഗീസ് (87) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ വസതിയിലായിരുന്നു അന്ത്യം. ഡെങ്കി പ്പനി ബാധിച്ച് ഒരു മാസമായി ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് ലോധിറോഡ് ശ്മശാനത്തില്‍ വെച്ച് നടക്കും. ഇന്ത്യയിലെ ഏറ്റവും മുതിർന്ന പത്രപ്രവർത്തകരിലൊരാളാണ് ബി.ജി. വര്‍ഗീസ്. രണ്ടു പ്രമുഖ ഇംഗ്ളീഷ് പത്രങ്ങളുടെ പത്രാധിപരായും മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ലയിലാണ് കുടുംബവീടെങ്കിലും ബര്‍മയില്‍ വളര്‍ന്ന ബി.ജി. വര്‍ഗീസ് ഉന്നത പഠനത്തിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്ത് എത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിക്കെതിരെ നല്‍കിയ വാര്‍ത്തകള്‍ പരസ്പര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. അത് ഹിന്ദുസ്ഥാന്‍ ടൈംസിലെ പത്രാധിപസ്ഥാനവും തെറിപ്പിച്ചു. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി മഗ്സസെ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ജനാധിപത്യ ഇന്ത്യയുടെ പല നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്കും ബി.ജി. വര്‍ഗീസ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പഞ്ചാബ് സ്വദേശിയും ഗായികയുമായ ജമീലയാണ് ഭാര്യ. രാഹുൽ,വിജയ് എന്നിവർ മക്കളാണ്.
Leave a Reply