Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 7 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വരികയായിരുന്ന ‘എം.ബി. ഭാരത്’ എന്ന ബോട്ടാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.40ന് അപകടത്തില്‍പ്പെട്ടത്. ജെട്ടിയില്‍ നിന്ന് ഡീസല്‍ നിറച്ച് പോകുകയായിരുന്ന മീന്‍പിടിത്ത ബോട്ട് അമിത വേഗത്തില്‍ യാത്രാബോട്ടില്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിനെ തുടർന്ന് യാത്രബോട്ട് രണ്ടായി പിളർന്ന് തലകീഴായി മറിഞ്ഞു .ഇടിയുടെ ശക്തിയിൽ മൽസ്യബന്ധന ബോട്ടിലെ ഡീസൽ ടാങ്ക് പൊട്ടി. ഇന്ധനം വെള്ളത്തിൽ കലങ്ങുകയും ചെയ്തു. ഡീസൽ കലർന്ന വെള്ളം ശ്വാസകോശത്തിൽ കയറിയതാണ് പലരുടെയും നില ഗുരുതരമാക്കിയത്. ഇതേത്തുടർന്ന് കെമിക്കൽ ന്യുമോണിയ ബാധിച്ച ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മുപ്പതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് .നിരവധി പേര്‍ ഒഴുക്കില്‍പ്പെട്ടതായി സംശയിക്കുന്നു. ഫോര്‍ട്ട് കൊച്ചി ബോട്ട് ജെട്ടിയില്‍ നിന്ന് 100 മീറ്ററോളം അകലെയാണ് ബോട്ട് മുങ്ങിയത്.ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല. മത്സ്യബന്ധന ബോട്ടിന്റെ അനാസ്ഥയാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ തകര്‍ന്ന് പൂര്‍ണമായും മുങ്ങിയ ബോട്ടില്‍ നിന്ന് യാത്രക്കാരെ നാട്ടുകാരും കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് കരയ്‌ക്കെത്തിച്ചത്. കോസ്റ്റ്ഗാര്‍ഡിന്റെ ആറ് ബോട്ടുകളും നാവികസേനയുടെ ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ടായിരുന്നു. കാണാതായവര്‍ക്കു വേണ്ടി നേവിയുടെ മുങ്ങല്‍വിദഗ്ദ്ധര്‍ തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയോടെ നിര്‍ത്തിവെയ്ക്കുകയായിരുന്നു.
Leave a Reply