Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: കേരള നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു.ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.കരളിലെ അര്‍ബുദത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവരും. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് മന്ത്രിമാരും പ്രമുഖ നേതാക്കളും ബംഗളൂരുവിലെ ആശുപത്രിയിലത്തെിയിരുന്നു. നേരത്തെ, ഡല്‍ഹിയിലും അമേരിക്കയിലും വിദഗ്ധ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യം മോശമായതിനാല്‍ ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ബംഗളൂരുവിലെ എ.ച്ച്.സി.ജി സെന്റര്‍ ഫോര്‍ ഓങ്കോളജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേഷനില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇന്നു രാവിലെയോടെ തീര്‍ത്തും മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കാതിരുന്നത് ചികിത്സ അസാധ്യമാക്കുകയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് (ഐ) യിലെ പ്രമുഖ നേതാവായിരുന്ന ജി കാര്‍ത്തികേയന്‍ അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. 1995ലെ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001ലെ ആന്‍റണി മന്ത്രിസഭയില്‍ ഭക്ഷ്യപൊതുവിതരണ, സാംസ്കാരിക മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തു.കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം 1980ല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം സി.പി.എം നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലത്തെി. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ ജി. കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മരണവാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതുപരിപാടികള്‍ റദ്ദാക്കി കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്കു തിരിച്ചു. രാവിലെതന്നെ മറ്റു മന്ത്രിമാരും പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തേക്ക് തിരിച്ചു. കോണ്‍ഗ്രസും ഇന്നത്തെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. എം.ടി. സുലേഖയാണ് ഭാര്യ . കെ.എസ്. അനന്തപത്മനാഭന്‍, കെ.എസ്. ശബരിനാഥന്‍ എന്നിവര്‍ മക്കളാണ്.
Leave a Reply