Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികളുടെ പേരുകള്‍ വെളിപ്പെടുത്തി.വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ വാര്‍ഡ് കൗണ്‍സിലറായ പി.എന്‍ ജയന്തനാണ് തന്നെ പീഡിപ്പിച്ചവരില്‍ ഒരാളെന്ന് യുവതി വ്യക്തമാക്കി. ജയന്തന്റെ സഹോദരനായ വിനീഷ്, ജനീഷ്, ഷിബു എന്നിവരും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി വ്യക്തമാക്കുന്നു.തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്.
പരാതിക്കാരായ യുവതിയും ഭര്‍ത്താവും മുഖം മറച്ചാണ് പത്രസമ്മേളനത്തിനെത്തിയത്. ഒരുപാട് മാനസിക പീഡനമേറ്റിട്ടുളളത് കൊണ്ടാണ് ഇതിന്റെ പേരില്‍ മുഖം മറയ്ക്കുന്നതെന്നും രണ്ടുകുട്ടികളുമായി ഇവര്‍ക്ക് ഇനിയും ഈ സമൂഹത്തില്‍ ജീവിക്കേണ്ടതുണ്ടെന്നും സാഹചര്യങ്ങള്‍ ഉള്‍ക്കൊളളണ്ണമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. കരച്ചിലോടെയാണ് യുവതി പത്രസമ്മേളനം ആരംഭിച്ചത്.
പോലീസില്‍ പരാതി നല്‍കിയപ്പോള്‍ വളരെ മോശമായ രീതിയിലാണ് പോലീസ് പ്രതികരിച്ചതെന്നും മൊഴിമാറ്റിപ്പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നിന്നും വ്യത്യസ്ത്യമായി മജിസ്‌ട്രേറ്റിന് താന്‍ മൊഴി നല്‍കിയത് പീഡിപ്പിച്ച നാലുപേരും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ്. പൊലീസും ഇതിനായി സമ്മര്‍ദ്ദം ചെലുത്തി. മജിസ്‌ട്രേറ്റിന് മുന്നില്‍ തിരുത്തിപ്പറയേണ്ട മൊഴികള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് തന്നെ പഠിപ്പിച്ചത്.
ഇവര്‍ക്കെതിരായി വല്ലതും പറഞ്ഞാല്‍ കുട്ടികളെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. മജിസ്‌ട്രേറ്റിന് മുന്നില്‍ താന്‍ മൊഴി നല്‍കുന്ന സമയത്ത് ഭര്‍ത്താവിനെ ഇവര്‍ കാറില്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ സമ്മര്‍ദ്ദമുണ്ടോ എന്ന് തന്നോട് ചോദിച്ചു, അപ്പോള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നിന്ന് താന്‍ പൊട്ടിക്കരയുകയായിരുന്നെന്നും യുവതി വിശദമാക്കി.
വേറൊരു നിര്‍വാഹമുണ്ടായിരുന്നില്ലെന്നും ആരും സഹായത്തിനില്ലായിരുന്നെന്നും അതാണ് പരാതി പിന്‍വലിക്കാന്‍ കാരണമെന്നും യുവതി വിശദമാക്കി.
എല്ലാവരും നോക്കിനില്‍ക്കേയാണ് തന്നെ തെളിവെടുപ്പിന് കൊണ്ടുപോയതെന്നും തങ്ങളെ വെറും പട്ടികളെപ്പോലെയാണ് പോലീസുകാര്‍ കണ്ടതെന്നും യുവതി പറയുന്നു. ദയവ് ചെയ്ത് ഈ വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്നും കേസുമായി മുന്നോട്ടുപോകാന്‍ മാനസികമായി പ്രയാസമുണ്ടെന്നും യുവതി പറയുന്നു.
ഭര്‍ത്താവിന്റെ നിര്‍ബന്ധം കൊണ്ടാണ് കേസ് കൊടുത്തത്. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് അത്രയും അപമാനിക്കപ്പെട്ടു. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ അവിടെയാണോ ഇവിടെയാണോ എന്ന് ചോദിച്ച് ബുദ്ധിമുട്ടിക്കുകയായിരുന്നു.
സമൂഹത്തില്‍ ഇനി എങ്ങനെയാണ് ജീവിക്കുക എന്ന് അറിയില്ല. പൈസയ്ക്ക് വേണ്ടി ഇതൊക്കെ ചെയ്തു എന്ന് ചിലര്‍ പറയുന്നു. അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നും യുവതി പറയുന്നു.
ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി ഇന്നലെയാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
ഇന്നലെയാണ് ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ചും പൊലീസ് ഇതില്‍ നടപടി എടുക്കാത്തതിനെക്കുറിച്ചുമുളള വിവരങ്ങള്‍ പുറത്തുവിട്ടത്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍…
‘ഇത് വായിക്കുന്നവര്‍ വിചാരിക്കും ഇതൊരു സിനിമാക്കഥയാണെന്ന്. അല്ല സുഹൃത്തുക്കളെ. വ്യക്തമായി അന്വേഷിച്ചു. സത്യമാണെന്ന് ബോധ്യപ്പെട്ട് വളരെയധികം വേദനയോടെയാണ് ഇതെഴുതുന്നത്. രാത്രി 8മണിയായിക്കാണും, ഫോണ്‍ ബെല്ലടിച്ചു.ഒരു സ്ത്രീ ശബ്ദം.. ഭാഗ്യലക്ഷ്മി ചേച്ചിയാണോ? പിന്നീട് ഒന്നും മിണ്ടുന്നില്ല.. സ്ത്രീയുടെ കരച്ചില്‍ മാത്രം. ഇങ്ങനെയുളള ഫോണ്‍ കാളുകള്‍ ഈയിടെയായി എനിക്ക് ശീലമായിരിക്കുന്നു..ആരാ? എന്തിനാ കുട്ടി കരയുന്നേ?. ഞാന്‍ ചോദിച്ചു. എനിക്ക് ചേച്ചിയെ ഒന്ന് കാണണം. കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു.. വെറുതെ ഒരു പെണ്‍കുട്ടി കരയില്ല, കാര്യമായ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയത്‌കൊണ്ട് ഞാന്‍ പറഞ്ഞു. അതിനെന്താ വീട്ടിലേക്ക് വരൂ… ഞാന്‍ അഡ്രസ്സ് പറഞ്ഞു കൊടുത്തു. പിറ്റേ ദിവസം രാവിലെ എത്താമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.. ഗൗരവമുളള എന്തോ പ്രശ്‌നമാണെന്ന് തോന്നിയത് കൊണ്ട് എല്ലാ ജോലിയും മാറ്റി വെച്ച് ഞാന്‍ ആ കുട്ടിയെ കാത്തിരുന്നു…
രാവിലെ ഒരു പതിനൊന്ന് മണിയോടെ അവരെത്തി. ഭാര്യയും ഭര്‍ത്താവും. ഏകദേശം 35, 40 വയസ്സ് പ്രായമുളള ഒരു മെലിഞ്ഞ സ്ത്രീ. സാമാന്യം ഭേദപ്പെട്ട വീട്ടിലെയാണെന്ന് തോന്നുന്ന വസ്ത്രധാരണം കരഞ്ഞ് വീര്‍ത്ത കണ്ണുകള്‍. ചിരിക്കാന്‍ മറന്നുപോയ മുഖം. പറന്നു കിടക്കുന്ന തലമുടി… കസേരയില്‍ ഇരുന്നപാടേ കരയാന്‍ തുടങ്ങി.നിസ്സഹായതയോടെ തല കുനിഞ്ഞിരിക്കുന്ന ഭര്‍ത്താവ്. ഒന്നും മിണ്ടാതെ ഞാനും..’അവള്‍ മാഡത്തിനോട് സംസാരിക്കട്ടെ ഞാന്‍ പുറത്ത് നില്‍ക്കാം’ എന്ന് പറഞ്ഞ് അയാള്‍ പുറത്തിറങ്ങി വാതിലടച്ചു.. ഞാന്‍ കൊടുത്ത വെളളം കുടിച്ച് അവള്‍ പറഞ്ഞു തുടങ്ങി.
അവര്‍ ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന സ്‌നേഹമുളള ഒരു കൊച്ചു കുടുംബം. ഭര്‍ത്താവിന് ചെറിയ വരുമാനമേ ഉളളൂ. അമിതമായ മദ്യപാനം മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം. .വീട്ടില്‍ ഭര്‍ത്താവില്ലാതിരുന്ന ഒരു ദിവസം ഭര്‍ത്താവിന്റെ നാല് സുഹൃത്തുക്കള്‍ അവളോട് വന്ന് പറഞ്ഞു ‘ചേട്ടന് ചെറിയൊരു പ്രശ്‌നമുണ്ട് ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്ന്.’ കഴിഞ്ഞ കുറേ കാലങ്ങളായി ആ വീട്ടിലെ നിത്യ സന്ദര്‍ശകരായി ചേച്ചീ ചേട്ടാ എന്ന് വിളിച്ച് അവള്‍ വിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ച് സഹോദര തുല്യരായി കഴിഞ്ഞ ആ നാല് പേരെ സംശയിക്കാന്‍ അവള്‍ക്ക് തോന്നിയില്ല.അതിലൊരാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉന്നതനുമാണ്.ആ വിശ്വാസത്തില്‍ അവള്‍ ആ നാല് പേരോടൊപ്പം കാറില്‍ പുറപ്പെട്ടു. ആശുപത്രിയുടെ വഴിയും വിട്ട് കാറ് വെറെയെങ്ങോട്ടോ പോകുന്നത് കണ്ട് അവള്‍ക്ക് സംശയം തോന്നി. ദേഷ്യപ്പെട്ടു ഒച്ചവെച്ചു.. നാല് പുരുഷന്മാരുടെ ബലിഷ്ഠമായ കൈകള്‍ക്ക് ഒരു സ്ത്രീയുടെ നിലവിളി ഇല്ലാതാക്കാന്‍ എന്ത് ബുദ്ധിമുട്ട്.? നഗരത്തില്‍ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, നാലുപേരും മാറി മാറി അവളെ പിച്ചി ചീന്തി.. വിജനമായ ആ പ്രദേശത്ത് അവളുടെ നിലവിളിക്ക് ശക്തി പോരാതെ അതൊരു ദീനരോദനം മാത്രമായി.. ആ രാക്ഷസന്മാര്‍ തന്നെ അവളെ വീട്ടില്‍ കൊണ്ടുവന്ന് എറിഞ്ഞിട്ട് പറഞ്ഞത്രേ,’നടന്നത് മുഴുവന്‍ ഞങ്ങള്‍ വീഡിയോ എടുത്തിട്ടുണ്ട്. നീയിത് ആരോടെങ്കിലും പറഞ്ഞാല്‍…പിന്നെ അറിയാല്ലോ…’
ആരോടും ഒന്നും പറയാനുളള ധൈര്യമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ അവളൊരു ജീവശ്ശവം പോലെ നടന്നു.. അവളുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് നിര്‍ബന്ധിച്ച് ചോദിച്ച ഭര്‍ത്താവിനോട് അവള്‍ നടന്നത് മുഴുവന്‍ പറഞ്ഞപ്പോഴേക്ക് മൂന്ന് മാസങ്ങള്‍കഴിഞ്ഞിരുന്നു.. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തില്‍ കേസ് കൊടുത്തു. ആ നാല് പേരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് അവളുടെ മുന്‍പില്‍ നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു ‘ഈ നാല് പേരാണോ ഈ പരാതിയില്‍ പറഞ്ഞിരിക്കുന്നവര്‍.’?. ‘അതെ സാര്‍’ എന്ന് പറഞ്ഞ അവളോട് ചിരിച്ച്‌കൊണ്ട് ആ ഉദ്യോഗസ്ഥന്‍ പച്ചക്ക് ചോദിച്ചത്രേ ‘ഇവരില്‍ ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്?’ ഈ വാചകം എന്റെ മുന്‍പിലിരുന്ന് പറയുമ്പോള്‍ അവള്‍ ഉറക്കെ നിലവിളിച്ച് കരയുകയായിരുന്നു.. ഞാനും.. കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു ‘ എന്റെ ചേച്ചീ ‘ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ വേദനിച്ച് നിലവിളിച്ചു ഞാനന്ന്.’
കുറച്ച് വെളളം കുടിച്ചിട്ട് അവള്‍ തുടര്‍ന്നു..’പിന്നീടങ്ങോട്ട് പോലീസുകാരുടെ ചോദ്യങ്ങള്‍ കൊണ്ടുളള മാനസിക ബലാത്സംഗമായിരുന്നു ഒരാഴ്ചയോളം. സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ് കേസ് കൊടുത്തത് കൊണ്ട് എന്റെ പക്കല്‍ തെളിവുകളൊന്നുമില്ല എന്ന ധൈര്യം തന്നെയാവാം അവരുടെ ഈ മാനസീക പീഡനങ്ങള്‍ക്ക് കാരണം.. അത് താങ്ങാവുന്നതിനപ്പുറമായാല്‍ സ്ത്രീക്ക്, മാനവുമില്ല, മാനഭംഗവുമില്ല, ബലാത്സംഗവുമില്ല.. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീക്കും ഈ രാജ്യത്ത് നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ ഞാന്‍ കേസ് പിന്‍വലിച്ചു.
ഈ രാജ്യത്ത് നിയമം കുറ്റവാളികള്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് സൂര്യ നെല്ലി പെണ്‍കുട്ടിയും, നിര്‍ഭയയും സൗമ്യയും.ഇനി വരാന്‍ പോകുന്ന ജിഷ യുടെ അവസ്ഥയും ഇത് തന്നെയാവും.. നിര്‍ഭയയും, സൗമ്യയും ജിഷയും ഒക്കെ മരിച്ചത് നന്നായി ചേച്ചി അല്ലെങ്കില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ 16 വര്‍ഷമായി ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നത് പോലെ ഇവരും പീഡനമനുഭവിക്കേണ്ടി വന്നേനെ.’അവള്‍ ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞ് നിര്‍ത്തി..അപ്പോഴും അവളുടെ കണ്ണുനീര്‍ നിര്‍ത്താതെ ഒഴുകുന്നുണ്ടായിരുന്നു. എന്ത് പറഞ്ഞ് സമാധാനിപ്പിക്കും ഈ പെണ്‍കുട്ടിയെ എന്നോര്‍ത്ത് വിങ്ങുന്ന മനസ്സുമായി നിറ കണ്ണുമായി അമ്പരന്ന് ഇരുന്നുപോയി ഞാന്‍..
ഇതെന്നാണ് സംഭവിച്ചത്? ഞാന്‍ ചോദിച്ചു. രണ്ട് വര്‍ഷമായി. രണ്ട് വര്‍ഷത്തിന് ശേഷം ഞാനെന്താണ് ഇനി കുട്ടിക്ക് വേണ്ടി ചെയ്യേണ്ടത്? നിസ്സഹായാവസ്ഥയില്‍ സങ്കടം അടക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു. ‘ചേച്ചീ ഈ രണ്ട് വര്‍ഷമായി എനിക്കും എന്റെ ഭര്‍ത്താവിനും ഉറങ്ങാന്‍ സാധിക്കുന്നില്ല, ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല, കുട്ടികളുടെ കാര്യമന്വേഷിക്കാന്‍ പറ്റുന്നില്ല, ബലാത്സംഗം ചെയ്യപ്പെട്ട നിമിഷം മനസ്സില്‍ നിന്ന് മായാത്തത് കൊണ്ട് എനിക്കും ഭര്‍ത്താവിനും കുടുംബജിവിതം നയിക്കാന്‍ പറ്റുന്നില്ല. എന്നിട്ടും പരസ്പരം സ്‌നേഹമുളളത ്‌കൊണ്ട് മക്കളെയോര്‍ത്ത് ആത്മഹത്യ ചെയ്യാതെ ഞങ്ങള്‍ ജീവിക്കുന്നു..പക്ഷേ ഞങ്ങളെ ഈ ദുരവസ്ഥയില്‍ എത്തിച്ച ബലാത്സംഗ വീരന്മാരായ ആ നാല് പേരോ.. സസുഖം സമൂഹത്തില്‍ മാന്യന്മാരായി വാഴുന്നു..ഞങ്ങള്‍ വേദന പുറത്ത് പറയാനാവാതെ ദിനം ദിനം നീറി നീറി ശവങ്ങളെപ്പോലെ ജീവിക്കുന്നു.. ഇപ്പൊ അവറ്റകള്‍ എന്റെ ഭര്‍ത്താവിനോട് പറയുന്നു ‘ഞങ്ങള്‍ നാലുപേരും ഉപയോഗിച്ച അവളോടൊപ്പം എന്തിനാടാ നീ ജീവിക്കുന്നേ വലിച്ചെറിയെടാ എന്ന്’.എനിക്കിത് സഹിക്കാന്‍ വയ്യ ചേച്ചി, ഞാന്‍ ജീവിക്കണോ മരിക്കണോ?..ഒരു സഹായത്തിനോ മനസ്സ് തുറന്ന് സംസാരിക്കാനോ ആശ്വസിപ്പിക്കാനോ ആരുമില്ല..ഈ മാനസിക പീഡനം സഹിച്ച് ഇനിയെത്ര കാലം ഞാനിങ്ങനെ ജീവിക്കണം?’
നെഞ്ച്‌പൊട്ടിക്കരയുന്ന ഈ പെണ്‍കുട്ടിയോട് എന്ത് പോംവഴിയാണ് ഞാന്‍ പറയേണ്ടത്? ബലാത്സംഗം ചെയ്യുന്നവന്‍ ആഗ്രഹിക്കുന്നതും ഇരയുടെ ജീവന്‍ ഇല്ലാതാവുന്നതിലൂടെ തെളിവുകള്‍ ഇല്ലാതാക്കുക എന്ന് തന്നെയാണ്..അത് ആത്മഹത്യയായാല്‍ ബലാത്സംഗം ചെയ്തവനും നിയമത്തിനും സൗകര്യമായി.കുറ്റം ചെയ്തവനെ വധിക്കേണ്ടതില്ലല്ലോ. നിയമവും സമൂഹവും നമ്മെ ഒരു തരത്തിലും സഹായിക്കില്ല എന്ന് അറിഞ്ഞുകാണ്ട് തന്നെ. ഇത് പോലെ അറിയപ്പെടാതെ പോകുന്ന, പീഡനങ്ങള്‍ സഹിച്ച എത്രയെത്ര പെണ്‍കുട്ടികളും, സ്ത്രീകളും അമ്മമാരുമുണ്ടാവും ഈ രാജ്യത്ത്?.
ഹേ സ്ത്രീയേ നീ വെറുമൊരു ഭോഗവസ്തുവല്ലെന്ന് നീ തന്നെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയല്ലാതെ നിനക്കീ ഭൂമിയില്‍ നിലനില്‍പ്പില്ലെന്ന സത്യം ഇനിയെങ്കിലും നീ മനസ്സിലാക്കൂ. നിനക്ക് സാധിക്കാത്തതായി ഒന്നുമില്ല. നിന്റെ കൈയ്യില്‍ എന്നും ഒരു ആയുധമുണ്ടാവണം..ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു പ്രതികാര ദുര്‍ഗ്ഗയുണ്ട് എന്ന് നമുക്ക് സ്വയം ബോദ്ധ്യപ്പെടുകയും ബോദ്ധ്യപ്പെടുത്തുകയും വേണം. സങ്കടവും രോഷവും സഹിക്കുന്നില്ല. ആ വൃത്തികെട്ടവന്മാരെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഒരു രാജ്യത്ത് ജനിക്കേണ്ടി വന്നതില്‍ ലജ്ജ തോന്നുന്നു.
ഫെയ്‌സ്ബുക്കിലൂടെ ഇത് പുറത്ത് പറഞ്ഞതെന്തിന് എന്ന ചോദ്യത്തിനും ഭാഗ്യലക്ഷ്മിക്ക് കൃത്യമായ മറുപടിയുണ്ട്. ‘നിയമവും ജുഡീഷ്യറിയുമെല്ലാം അറിയണം. ഇത്തരത്തില്‍ നിരവധി സ്ത്രീകള്‍ നീതി നിഷേധിക്കപ്പെട്ട് സമൂഹത്തില്‍ നമുക്ക് ഇടയില്‍ കഴിയുന്നുണ്ട്. ഒരുപാട് സ്ത്രീകള്‍ ഇത്തരത്തില്‍ ജുഡീഷ്യറിക്കും ഒന്നും ചെയ്യാന്‍ കഴിവില്ലെന്ന് അറിഞ്ഞ് വേദനിച്ച് ജീവിക്കുന്ന ഒരു വൃത്തികെട്ട നാടായി നമ്മുടേത് മാറി.’
Leave a Reply