Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെംഗളൂരു: ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പൂർത്തിയാകുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. കാര്യമായിട്ട് ദൃക്‌സാക്ഷികളോ മറ്റോ ഇല്ലാത്തത് കാരണം സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പോലീസിന്‍റെ ഏക ആശ്രയം. അഞ്ഞൂറിൽ പരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് തിങ്കളാഴ്ച ഒരു ആന്ധ്രാ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്തു വിട്ടയച്ചു.
പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന പൊലീസുകളിലെ പല മുതിർന്ന ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട് എങ്കിലും അന്വേഷണം ഇപ്പോഴും പുരോഗതി പ്രാപിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കാര്യമായി ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടുമില്ല.
ഗൗരി ലങ്കേഷ് ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചിരുന്നത്. വീടിന്‍റെ മൂന്നു കിലോമീറ്റർ ചുറ്റളവിലായി സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു ബൈക്കുകളും ഒരു ഓട്ടോറിക്ഷയും പോലീസ് ഈ ദൃശ്യങ്ങളിൽ നിന്നും കണ്ടിട്ടുണ്ട്. എന്നാൽ ഇവയുടെ നമ്പർ പ്ലേറ്റ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ല എന്നതും പോലീസിനെ കുഴക്കുന്നു.
ഗൗരിയുടെ ബസവനഗുഡിയിലെ ഓഫിസിലെ ജീവനക്കാർ, അയൽവാസികൾ തുടങ്ങി പലരുടെയും ചോദ്യം ചെയ്‌തെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. സംശയാസ്പദമായി ചിലരെ അയൽവാസികൾ ഗൗരി ലങ്കേഷിന്‍റെ വീടിന്റെ പരിസരത്ത് കണ്ടിട്ടുണ്ടെങ്കിലും അവരെ കുറിച്ച് വ്യക്തമായ അറിവുകളോ മറ്റോ ഇവർക്കും അറിയില്ല.
കേസിനു ആവശ്യമായ വേഗത ലഭിക്കാനായി നിലവിലുള്ള അന്വേഷണസംഘത്തെ ഒന്നുകൂടെ വിപുലീകരിക്കുകയുണ്ടായി. നേരത്തെ 21 പേരുണ്ടായിരുന്ന സംഘത്തിൽ ഇപ്പോൾ ഇവരെ കൂടാതെ 40 പേരെ കൂടി ചേർത്തിട്ടുണ്ട്.
അതേസമയം ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഇന്ന് ബെംഗളൂരുവിൽ കൂറ്റൻ റാലി ആഹ്വാനം ചെയ്തിട്ടുണ്ട്. പുരോഗമ വാദികളായ സാഹിത്യകാരന്‍മാരും സാമൂഹ്യപ്രവര്‍ത്തകരും ഇടതു രാഷ്ട്രീയാനുഭാവികളും ചേര്‍ന്നാണ് ഈ റാലി നടത്തുന്നത്. പി.സായിനാഥ്, പ്രശാന്ത് ഭൂഷൺ, മേധാ പട്ക്കര്‍, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയ പല പ്രമുഖരും പങ്കെടുക്കും.
Leave a Reply