Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാസ: ഗാസയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു.തിങ്കളാഴ്ചയും ഇസ്രായേല്‍ ശക്തമായ ആക്രമണം തുടര്‍ന്നു. ആക്രമണങ്ങളില്‍ 10 ഹമാസ് പ്രവര്‍ത്തകരടക്കം 30 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയിലെ അല്‍അഖ്‌സ ആസ്പത്രിക്ക് നേരെയും ഷെല്ലാക്രമണം ഉണ്ടായി. ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂലായ് എട്ടിന് ആക്രമണം ആരംഭിച്ചശേഷം ഇസ്രായേല്‍ ആക്രമണത്തിനിരയാകുന്ന മൂന്നാമത്തെ ആസ്പത്രിയാണിത്. ഹമാസിന്റെ പ്രത്യാക്രമണങ്ങളില്‍ 20 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ പതിനെട്ടും സൈനികരാണ്. അതേസമയം ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിയും അമേരിക്കയും ഇസ്രായേലിനോടും ഹമാസിനോടും ആവശ്യപ്പെട്ടു. എന്നാല്‍, ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.ഇസ്രായേല്‍ ആക്രമണത്തെ അതിനിഷ്ഠുരമെന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വിശേഷിപ്പിച്ചത്. ജോര്‍ദാന്റെ അഭ്യര്‍ഥന മാനിച്ച് ഞായറാഴ്ച രാത്രി വിളിച്ചുചേര്‍ത്ത രക്ഷാസമിതി യോഗം ഗാസയില്‍ ഉടന്‍ വെടിനിര്‍ത്താന്‍ ആവശ്യപ്പെടുന്ന പത്രക്കുറിപ്പ് പുറത്തിറക്കി. ഇസ്രായേല്‍ സൈനിക നടപടിയെക്കുറിച്ച് ശക്തമായ ഭാഷയിലുള്ള പ്രമേയത്തിനാണ് ജോര്‍ദാന്‍ രക്ഷാസമിതിയില്‍ ശ്രമിച്ചത്.ഉടന്‍ വെടിനിര്‍ത്തണമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ ആവശ്യപ്പെട്ടു. ഗാസയിലെ ഇസ്രയേല്‍ ആക്രമണം ചര്‍ച്ചചെയ്യുന്നതിനായി യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ അടിയന്തരയോഗം നാളെ ചേരും.
Leave a Reply