Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഊര്‍ജിത നികുതി പിരിവു നടത്താൻ ധനവകുപ്പ് തീരുമാനിച്ചു . ചൊവ്വാഴ്ച ധനമന്ത്രി കെ.എം. മാണി വിളിച്ച ഉന്നതതല യോഗമാണ് നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. ഇതേക്കുറിച്ച് പഠിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. 25 ന് എറണാകുളത്ത് മധ്യമേഖലാ യോഗവും 26 ന് കോഴിക്കോട്ട് ഉത്തരമേഖലാ യോഗവും 28 ന് തിരുവനന്തപുരത്ത് ദക്ഷിണ മേഖലാ യോഗവും ചേരും. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ മാരുടെയും അപ്പീല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയും യോഗങ്ങള്‍ 29 ന് ധനമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടക്കും. അയ്യായിരം കോടി രൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളത്. വരവ് കുറഞ്ഞതോടെ ഈ മാസം തന്നെ ആയിരം കോടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍വരെയുള്ള ചെലവ് നേരിടാനായാണ് വീണ്ടും കടമെടുക്കുന്നത്. മാര്‍ച്ചില്‍ 2500 കോടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നെങ്കിലും ആയിരം കോടിക്കേ അനുമതി കിട്ടിയിരുന്നുള്ളൂ. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരം, നികുതി വകുപ്പ് സെക്രട്ടറി എ. അജിത് കുമാര്‍, മറ്റ് ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Leave a Reply