Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗ്വണ്ടനാമോ: ഹെയ്തിയിലും ക്യൂബയിലും ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലും വന്‍നാശം വിതച്ച് വീശിയടിക്കുന്ന മാത്യു കൊടുങ്കാറ്റില്‍ 283 മരണം.മരണനിരക്ക് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ഉപദ്വീപിലെ പ്രധാന നഗരമായ ജെര്‍മിയില്‍ 80 ശതമാനം കെട്ടിടങ്ങളും നിലംപരിശായി. സുഡ് പ്രവിശ്യയില്‍ 30,000 വീടുകള്‍ തകര്‍ന്നു.ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയാണ് കൂടുതലും ആളുകള്‍ മരിച്ചത്. ഹെയ്തിയില്‍ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റിനെത്തുടര്‍ന്നു കനത്തമഴ പെയ്തു. കൃഷിയിടങ്ങളും പട്ടണങ്ങളും റിസോര്‍ട്ടുകളും കാറ്റിന്റെ സംഹാരതാണ്ഡവത്തിനിരയായി.

ക്യൂബയിലെ ഗ്വണ്ടനാമോ പ്രവിശ്യയിലെ ബാരക്കോവ ടൂറിസ്റ്റ് സങ്കേതത്തിനു കനത്ത നാശം നേരിട്ടു. ബഹമാസില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധങ്ങള്‍ താറുമാറാകുകയും ചെയ്തു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് ഫ്ലോറിഡ വഴി (അറ്റ് ലാന്‍റിക് തീരം) കടന്നു പോകുമെന്നാണ് യു.എസിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചത്. ഫ്ലോറിഡ, ജോര്‍ജിയ, ദക്ഷിണ കരോലൈന, വടക്കന്‍ കരോലൈന എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
–
–
ഫ്‌ളോറിഡയില്‍ വന്‍ സുരക്ഷാമുന്നൊരുക്കങ്ങളാണ് നടക്കുന്നത്. പ്രവിശ്യയില്‍ പ്രസിഡന്റ് ബരാക് ഒബാമ ഇതിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ഏകദേശം രണ്ടു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യുഎസ് 9 ഹെലികോപ്റ്ററുകളും 100 പട്ടാളക്കാരെയും ഹെയ്തിയിലേക്ക് അയച്ചിട്ടുണ്ട്.

ഫ്‌ളോറിഡയെ കൂടാതെ ജോര്‍ജിയ, തെക്കന്‍ കരോലിന പ്രദേശങ്ങളിലും കാറ്റ് ദുരന്തം വിതയ്ക്കാന്‍ സാധ്യതയുണ്ട്. ഈ മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇതിനകം റദ്ദാക്കിയിരിക്കുകയാണ്.മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് ക്യൂബയിലും കനത്ത നാശമാണ് വിതച്ചത്. 2005ന് ശേഷം ഇത്രയും ശക്തമായ കാറ്റ് ഫ്‌ളോറിഡയില്‍ ആഞ്ഞടിക്കുന്നത് ആദ്യമായാണ്. അന്ന് ഇവാന്‍ കൊടുങ്കാറ്റില്‍ 121 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Leave a Reply