Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: മഴ ശക്തമായതോടെ വടക്കന്‍ കേരളത്തില്‍ നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നിലമ്പൂര്‍ ടൗണിൽ രണ്ടാള്‍പൊക്കത്തില്‍ വെള്ളം കയറി. ഒറ്റരാത്രി കൊണ്ടാണ് ഇത്രയധികം വെള്ളം കയറിയത്.
മഴയുടെ കൂടെയെത്തിയ ചുഴലിക്കാറ്റില്‍ കണ്ണൂര്‍ കാണിച്ചാറില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊട്ടിയൂര്‍ ചപ്പമല അടയ്ക്കാത്തോട്, കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്ന് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വളപട്ടണം പുഴ കരകവിഞ്ഞു.
മലപ്പുറം നെടുങ്കണ്ടം കോളനിയില്‍ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. വയനാട് തോണിച്ചാല്‍ മക്കിയാട് പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
ഇടുക്കി വണ്ടിപ്പെരിയാറില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ മിക്കയിടങ്ങളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂലമറ്റത്ത് വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നാറില്‍ വെള്ളം പൊങ്ങിത്തുടങ്ങി. മൂന്നാര്‍ പെരിയവര താല്‍ക്കാലിക പാലം തകര്‍ന്നതിനെ തുടര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാംബ്ല, കല്ലാര്‍കുട്ടി ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തുവിടുന്നുണ്ട്.
ഡാമുകളുടെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. മറയൂരിലെ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. അറയാഞ്ഞിലിമണ്ണില്‍ ചപ്പാത്ത് മുങ്ങി നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ചുരുളിയില്‍ റോഡ് ഇടിഞ്ഞുപോയതിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Leave a Reply