Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ , ഇടുക്കി, എറണാകുളം , തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. നീരൊഴുക്കു കൂടിയതിനാല്‍ തിരുവനന്തപുരം അരുവിക്കര ഡാമിന്‍റെ ഷട്ടര്‍ 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തും. കരമനയാറിനു സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് തൃശൂര്‍ ചിമ്മിനി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കും. നാലു ഷട്ടറുകളില്‍ രണ്ടെണ്ണം പത്തു സെന്‍റിമീറ്റര്‍ വീതം തുറക്കാനാണു തീരുമാനം. കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞ വര്‍ഷത്തെ അത്രയും വെള്ളം തുറന്നുവിടേണ്ടി വരില്ലെന്നാണു സൂചന.
മുംബൈയിലും പരിസര പ്രദേശങ്ങളിലും മഴ തുടരുകയാണ്. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമായി. പലയിടത്തും റെയിൽവേ പാളങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ സെൻട്രൽ, വെസ്റ്റേൺ, ഹാർബർ ലൈനുകളിൽ സർവീസ് തടസപ്പെട്ടു. റോഡുകളിൽ ഗതാഗതകുരുക്കും രൂക്ഷം.
മുംബൈ സിഎസ്ടി, കുർള സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടേണ്ട ദീർഘദൂര ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. മഴ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു. മുപ്പതോളം ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കി. രാജ്യാന്തര സർവീസുകളും വൈകുന്നുണ്ട്.
Leave a Reply