Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കഴിഞ്ഞ വർഷത്തെ പ്രളയ നാശത്തിന്റെ നഷ്ടപരിഹാരത്തിന് അർഹരായിട്ടും കിട്ടാത്തവർക്ക് ഒരു മാസത്തിനകം തുക വിതരണം ചെയ്യാൻ ഹൈക്കോടതി നിർദേശം നൽകി. അർഹതയുള്ളവരെന്നു സർക്കാർ തന്നെ കണ്ടെത്തിയിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവരുണ്ടെന്ന വാദം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പ്രളയ ദുരിതാശ്വാസ അപേക്ഷകളുടെ വിവരങ്ങൾ എല്ലാ ജില്ലകളിലും ലഭ്യമാക്കുന്നതിന് ഏകീകൃത മാതൃക അപേക്ഷകർക്കു സഹായകമാകുമെന്ന് കോടതി വ്യക്തമാക്കി. പല ജില്ലകളിലും വിവരങ്ങൾ ലഭിക്കുന്നതു പല തരത്തിലായതിനാൽ ഏകീകൃത രൂപത്തിൽ നൽകാനുള്ള മാതൃകയ്ക്കു രൂപം നൽകിയെന്നും അപ്‌ലോഡ് ചെയ്യാൻ ഒരുങ്ങുകയാണെന്നും സർക്കാർ അറിയിച്ചു.
പ്രളയബാധിതർക്കു നടപടികളുമായി മുന്നോട്ടു പോകാൻ നിയമ സഹായം ലഭ്യമാക്കുന്നത് ഉചിതമാകുമെന്നും കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) ഇടപെടൽ ഉപകരിക്കുമെന്നും കോടതിയെ സഹായിക്കുന്ന ‘അമിക്കസ് ക്യൂറി’ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ നിലപാട് തേടാനായി കെൽസ മെംബർ സെക്രട്ടറി സെപ്റ്റംബർ 30നു ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.
പ്രളയവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. അർഹതയുണ്ടായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും മറ്റും ആരോപിക്കുന്നത് ഉൾപ്പെടെയുള്ള ഹർജികൾ സെപ്റ്റംബർ 30നു വീണ്ടും പരിഗണിക്കും.
Leave a Reply