Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജൊഹാനസ്‌ബര്‍ഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ആവേശ സമനില. ഏകദിന, ട്വന്റി20 ക്രിക്കറ്റുകളുടെ ശൈലിയില്‍ അവസാന ഓവര്‍ വരെ ഉദ്വേഗം നിറച്ച ശേഷമാണു മത്സരം സമനിലയില്‍ കലാശിച്ചത്.അവസാന ഓവര്‍വരെ ഉദ്വേഗംനിറഞ്ഞ മത്സരം ട്വന്റി-20യുടെ ആവേശത്തിനെപ്പോലും മറികടന്നു. ക്രിക്കറ്റിലെ ഏറ്റവും മഹത്തായ ജയത്തിന് എട്ടു റണ്ണകലെ ദക്ഷിണാഫ്രിക്ക കളിയവസാനിപ്പിക്കുകയായിരുന്നു.ഫാഹ് ഡുപ്ലെസിസിന്റെയും (309 പന്തില്‍ 134) എ ബി ഡിവില്ലിയേഴ്സിന്റെയും (168 പന്തില്‍ 103) കിടിലന്‍ ഇന്നിങ്സുകള്‍ക്കു മുന്നില്‍ വിരണ്ടുപോയ ഇന്ത്യ, അവസാന ഓവറുകളില്‍ പുറത്തെടുത്ത അസാമാന്യപോരാട്ടമായിരുന്നു മത്സരത്തിന്റെ ജീവന്‍. വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്. സ്കോര്‍: ഇന്ത്യ 280, 421;ദക്ഷിണാഫ്രിക്ക 244,7-450.458 റണ്ണെന്ന വിശാലമായ സ്കോറിലേക്ക് ബാറ്റ് വീശാന്‍ തുടങ്ങിയ ദക്ഷിണാഫ്രിക്ക നാലാംദിനംതന്നെ ഇന്ത്യക്ക് ആപല്‍സൂചന നല്‍കിയിരുന്നു.എങ്കിലും എട്ടു വിക്കറ്റ് അകലെ ഇന്ത്യക്ക് ജയം പ്രതീക്ഷിച്ചുകൊണ്ടായിരുന്നു നാലാംദിനം അവസാനിച്ചത്. അല്ലെങ്കില്‍ വിരസമായ ഒരു സമനില.അവസാന ദിനം അവര്‍ക്ക് ജയിക്കാന്‍ എട്ടു വിക്കറ്റ് ശേഷിക്കെ 320 റണ്‍ വേണമായിരുന്നു.പക്ഷെ,അഞ്ചാംദിനം ഡുപ്ലെസിസും ഡിവില്ലിയേഴ്സും കളിയുടെ തിരക്കഥ ആകെ മാറ്റിയെഴുതി.അതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരു സ്ഥാനവുമില്ലായിരുന്നു.ഡുപ്ലെസിസെന്ന ഇരുപത്തൊമ്പതുകാരന്റെ ബാറ്റിങ് മികവ് ഇതിനുമുമ്പ് ഓസ്ട്രേലിയക്കെതിരെ കണ്ടതാണ്.അന്നു നാടകീയ സമനില ദക്ഷിണാഫ്രിക്ക സ്വന്തമാക്കുമ്പോള്‍ ഡുപ്ലെസിസിനൊപ്പം ഡിവില്ലിയേഴ്സും ഉണ്ടായിരുന്നു.ഓസീസിനെതിരെ ടീമിനെ രക്ഷിക്കാനാണ് ഇരുവരും കോട്ടകെട്ടിയതെങ്കില്‍ ഇക്കുറി ജയത്തിനുതന്നെയായിരുന്നു ശ്രമം.അതില്‍ മുക്കാല്‍ ഭാഗത്തോളം അവര്‍ വിജയിക്കുകയുംചെയ്തു.ഡുപ്ലെസിസ് അവസാനനിമിഷം ദൗര്‍ഭാഗ്യകരമായി റണ്ണൗട്ടായിരുന്നില്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ജയം ആഫ്രിക്കക്കാര്‍ക്കൊപ്പം നിന്നേനെ. എങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച നാലാമിന്നിങ്സ് സ്കോര്‍ അവര്‍ സ്വന്തമാക്കി. ഡുപ്ലെസിസിനെ അജിന്‍ക്യ രഹാനെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കുമ്പോള്‍ മൂന്ന് ഓവറില്‍ 16 റണ്‍ മതിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്.മൂന്നു വിക്കറ്റ് കൈയിലിരിക്കെ അവര്‍ക്ക് അതിന് സാധ്യതയുമുണ്ടായിരുന്നു.എന്നാല്‍,മുഹമ്മദ് ഷമിയുടെ മിന്നുന്ന പന്തുകള്‍ക്കുമുന്നില്‍ ഡ്വെയ്ല്‍ സ്റ്റെയ്ന്‍ പരുങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക സമനിലയ്ക്കായി വട്ടംകൂട്ടി.സഹീര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറും മെയ്ഡനായി.ഷമിയുടെ അവസാന പന്തില്‍ സിക്സര്‍ അടിച്ച് സ്റ്റെയ്ന്‍ (10 പന്തില്‍ 6) മത്സരത്തിന് ഗംഭീരമായ അവസാനം കുറിച്ചു. വെറോണ്‍ ഫിലാന്‍ഡര്‍ (37 പന്തില്‍ 25) പുറത്താകാതെനിന്നു.ഇന്ത്യക്ക് ആശ്വാസവും ദക്ഷിണാഫ്രിക്കയ്ക്ക് തെല്ലുനിരാശയും നല്‍കിയായിരുന്നു അവസാനം.അഞ്ചാംദിനം അല്‍വാരോ പീറ്റേഴ്സണെ (106 പന്തില്‍ 76) തുടക്കത്തില്‍ത്തന്നെ നഷ്ടമായെങ്കിലും ആഫ്രിക്കക്കാര്‍ ജയത്തിനുവേണ്ടി തന്നെയായിരുന്നു കളിച്ചത്.ജാക് കാലിസിന്റെ ആക്രമണാത്മക ബാറ്റിങ് അതിനു തെളിവായിരുന്നു.എന്നാല്‍, കാലിസ് (37 പന്തില്‍ 34) അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായതോടെ ഇന്ത്യ ജയം പ്രതീക്ഷിച്ചു.സഹീര്‍ഖാന്റെ പന്തില്‍ എല്‍ബിയിലായിരുന്നു കാലിസിന്റെ പുറത്താകല്‍. പക്ഷെ,കാലില്‍ തൊടുംമുമ്പെ പന്ത് ബാറ്റില്‍ സ്പര്‍ശിച്ചിരുന്നു.4-197 എന്ന നിലയില്‍നിന്ന് ഒത്തുചേര്‍ന്ന ഡുപ്ലെസിസും ഡിവില്ലിയേഴ്സും ഇന്ത്യയുടെ വിജയമോഹത്തെ ആദ്യമേ നുള്ളിക്കളഞ്ഞു.പിന്നെ തോല്‍വിയുടെ ഭീതി ധോണിയുടെ ഉള്ളില്‍ നിറയ്ക്കുകയുംചെയ്തു.പിഴവുകളില്ലാത്ത ഇന്നിങ്സായിരുന്നു ഇരുവരുടേതും.205 റണ്ണിന്റെ കൂട്ടുകെട്ടും ഇരുവരുമുണ്ടാക്കി. സ്കോര്‍ 402ല്‍ നില്‍ക്കെ ഡിവില്ലിയേഴ്സിനെ ബൗള്‍ഡ്ചെയ്ത് ഇശാന്താണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. തൊട്ടുപിന്നാലെ ജെ പി ഡുമിനിയെ (9 പന്തില്‍ 5) ഷമിയും മടക്കി.ഇന്ത്യക്കുവേണ്ടി ഷമി മൂന്നും ഇശാന്തും സഹീറും ഓരോ വിക്കറ്റുമെടുത്തു.
Leave a Reply