Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആദ്യ രണ്ടു മൽസരങ്ങളിൽ ‘വാട്ടർ ബോയ്’ ആയിരുന്ന യുസ്‌വേന്ദ്ര ചാഹൽ നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ ‘സൂപ്പർ സ്റ്റാർ’. പരമ്പരയിൽ ആദ്യമായി ലഭിച്ച അവസരം ഫലപ്രദമായി വിനിയോഗിച്ച് ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ചാഹലിന്റെ മികവിൽ ഓസീസിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 48.4 ഓവറിൽ 230 റൺസിന് എല്ലാവരും പുറത്തായി. ഓസീസ് മണ്ണിലെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് 231 റൺസ് ചാഹൽ 10 ഓവറിൽ 42 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ഏകദിനത്തിലെ രണ്ടാം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ചാഹലിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കൂടിയാണിത്. ഇരു ടീമുകളും 1–1 എന്ന നിലയിൽ സമനില പാലിക്കുന്നതിൽ ഇന്നത്തെ മൽസരം ജയിക്കുന്നവർക്കാണ് പരമ്പര.
പരമ്പരയിലെ രണ്ടാം അർധസെഞ്ചുറി സ്വന്തമാക്കിയ പീറ്റർ ഹാൻഡ്സ്കോംബ് ആണ് ഓസീസിന്റെ ടോപ് സ്കോറർ. 63 പന്തുകൾ നേരിട്ട ഹാൻഡ്സ്കോംബ്, രണ്ടു ബൗണ്ടറികളുടെ അകമ്പടിയോടെ 58 റൺസെടുത്തു. ഉസ്മാൻ ഖവാജ (51 പന്തിൽ 34), ഷോൺ മാർഷ് (54 പന്തിൽ 39), ഗ്ലെൻ മാക്സ്‌വെൽ (19 പന്തിൽ 2’) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇതിൽ ആദ്യത്തെ മൂന്നു പേരെയും പുറത്താക്കിയത് ചാഹൽ തന്നെ. ചാഹലിനു പുറമെ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
അലക്സ് കാറെ (11 പന്തിൽ അഞ്ച്), ആരോൺ ഫിഞ്ച് (24 പന്തിൽ 14), മാർക്കസ് സ്റ്റോയ്നിസ് (20 പന്തിൽ 10), ജേ റിച്ചാർഡ്സൻ (23 പന്തിൽ 16), ആദം സാംപ (14 പന്തിൽ എട്ട്), സ്റ്റാൻലേക്ക് (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. പീറ്റർ സിഡിൽ 11 പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു.
Leave a Reply