Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബര്‍മിങ്ങാം: ലോകകപ്പിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ ജേതാക്കളായി. മഴമൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ രണ്ടാം തവണ ജേതാക്കളായത് .ഇതോടെ ഐ.സി.സി.യുടെ മൂന്ന് ടൂര്‍ണമെന്റുകളും നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന ബഹുമതി എം.എസ്. ധോനിക്ക് ലഭിച്ചു.
സ്കോർ :ഇന്ത്യ 20 ഓവറില്‍ ഏഴിന് 129. ഇംഗ്ലണ്ട് 20 ഓവറില്‍ എട്ടിന് 124.
രണ്ടുവിക്കറ്റു൦ , 33 റണ്‍സ്സ് എടുത്ത രവീന്ദ്ര ജഡേജ ഫൈനലിന്റെ താരമായി മാറി. കൂടുതല്‍ വിക്കറ്റ് നേടിയതിനുള്ള ഗോള്‍ഡന്‍ബോള്‍ പുരസ്‌കാരവും ജഡേജയ്ക്ക് തന്നെ. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമടക്കം 363 റണ്‍സെടുത്ത ശിഖര്‍ ധവാന് ‘ഗോള്‍ഡന്‍ ബാറ്റ്’ ലഭിച്ചു.
ടോസ് നേടിയ ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിരാട് കോലി (43), രവീന്ദ്ര ജഡേജ (33 നോട്ടൗട്ട്) ,ശിഖര്‍ ധവാന്‍ (31) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയെ 129 റണ്‍സില്‍ എത്തിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ബൊപാര മുന്നു വിക്കറ്റ് വിഴത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ കുക്കിനെ (2) തുടക്കത്തിലേ നഷ്ടമായി .മികവോടെ ബാറ്റ് ചെയ്ത ജോനാഥന്‍ ട്രോട്ടിനെയും (20) ജോ റൂട്ടിനെയും (7) ഇയാന്‍ ബെല്ലിനെയും (13) തുടരെ നഷ്ടപ്പെടുകയും ചെയ്തതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. എന്നാൽ മോര്‍ഗനും(33) ബൊപ്പാരയും (30) ചേര്‍ന്ന 64 റണ്‍സിന്റെ കൂട്ടുകെട്ട് മത്സരം ഇംഗ്ലണ്ടിന്റെ വഴിയിലേക്ക് കൊണ്ടുവന്നെങ്കിലും അടുത്തടുത്ത പന്തുകളില്‍ ഇരുവരെയും മടക്കി ഇഷാന്ത് ശര്‍മ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു . അവസാന പന്തില്‍ സിക്‌സര്‍ നേടിയാല്‍ ഇംഗ്ലണ്ടിന് മത്സരം വിജയിക്കാനാവുമായിരുന്നു. എന്നാല്‍, സമര്‍ഥമായി പന്തെറിഞ്ഞ അശ്വിന്‍ വിജയം ഇന്ത്യയുടെ വരുതിയില്‍ നിര്‍ത്തി.
Leave a Reply