Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് മുതൽ ‘ചക്ക ‘കേരളത്തിന്‍റെ ഔദ്യോഗിക ഫലമായിരിക്കും. നിയമസഭയിലാണ് മന്ത്രി വി എസ് സുനിൽകുമാർ ഇതിൻറെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് കാർഷിക വകുപ്പാണ് സർക്കാരിന് സമർപ്പിച്ചത്. കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ ഇനി അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിൻറെ പ്രധാന നീക്കം. മറ്റ് സംസ്ഥാനങ്ങളിലുള്ളതിനെ അപേക്ഷിച്ച് കേരളത്തിലെ ചക്കകൾക്ക് ഗുണമേന്മ കൂടുതലാണ്. ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ പ്ലാവ് പരിപാലനവും ഇനി വര്‍ധിക്കുമെന്നാണ് കരുതുന്നത്. ചക്കയിൽ നിന്നും അതിന്റെ അനുബന്ധ ഉൽപന്നങ്ങളിൽ നിന്നും പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വൻതോതിൽ സംസ്ഥാനത്ത് ചക്കയുണ്ടെങ്കിലും ഇതിൻറെ ഗുണം ഇതുവരെ പൂർണ്ണമായി ഉപയോഗപ്പെടുത്തിയിട്ടില്ല.
32 കോടി ചക്ക പ്രതിവർഷം ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ അതിന്റെ 30 ശതമാനവും നശിച്ചു പോകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയം കൂടിവരികയാണ്. എല്ലാ വർഷവും ഇനി മുതൽ സർക്കാർ തലത്തിൽ ചക്ക മഹോത്സവം നടത്തും. ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം,പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ചക്കചകിണി, ചക്കക്കുരു,ചക്കമടൽ, ചക്കച്ചുള എന്നിങ്ങനെ ചക്കയുടെ ഏത് ഭാഗവും രുചികരവും ആദായകരവുമാണ്. പ്ലാവ് കൃഷി വികസിപ്പിക്കുന്നതിനു പരമാവധി പേർക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Leave a Reply