Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബർ 6 ലേക്ക് മാറ്റിവെച്ചു. കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചത്. കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ പ്രോസിക്യൂട്ടര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് അംഗീകരിച്ചുകൊണ്ടാണ് വിശദമായ വാദം കേള്‍ക്കുന്നതിനായി മാറ്റിവച്ചത്. വിചാരണക്കോടതിയുടെ വിധി ‘സ്‌റ്റേ’ ചെയ്യണമെന്നാവശ്യപ്പെട്ട് പുനഃപരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റു പ്രതികളായ ശശികല നടരാജന്‍, ഇളവരശി, സുധാകരന്‍ എന്നിവര്‍ക്കുവേണ്ടിയും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ രാം ജേഠ്മലാനിയുടെ കീഴില്‍ തമിഴ്‌നാട്ടില്‍ നിന്ന് അഭിഭാഷകരുടെ വന്‍സംഘം തന്നെ കോടതിയിലെത്തിയിരുന്നു. അഴിമതിക്കേസില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചവര്‍ക്ക് ജാമ്യമനുവദിക്കാന്‍ ഹൈക്കോടതിക്കുമാത്രമേ അധികാരമുള്ളൂ. 900 പേജുള്ള ഹര്‍ജിയാണ് ജയലളിതയ്ക്കും കൂട്ടുപ്രതികള്‍ക്കും വേണ്ടി സമര്‍പ്പിച്ചത്. ദസറ-നവരാത്രി ആഘോഷമായതിനാല്‍ ഒക്ടോബര്‍ ആറുവരെ കോടതിക്ക് അവധിയാണ്. 1991-’96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസില്‍ ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്.
Leave a Reply