Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റിന്റെ പീഡനം മൂലം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടേത് എന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ‘ഞാന്‍ വിട വാങ്ങുന്നു. എന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു. ജീവിതവും’ എന്നാണ് ഇംഗ്ളീഷിലെഴുതിയ കത്തിന്റെ സാരാംശം. കുറിപ്പ് ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജിഷ്ണുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കുളിമുറിയുടെ ഓവുചാലില്‍നിന്നാണ് കുറിപ്പ് കണ്ടെത്തിയത്.
കോളേജ് ഹോസ്റ്റലില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘംജിഷ്ണു മരിച്ചനിലയില്‍ കണ്ടെത്തിയ കുളിമുറി പരിശോധിച്ചു. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെയും ചുമതലയിലുണ്ടായിരുന്ന അധ്യാപകരെയും ചോദ്യം ചെയ്തു. കുട്ടികളുടെ മൊഴിയും രേഖപ്പെടുത്തി. ഏഴ് എസ്ഐമാരുള്‍പ്പെടെ 18 അംഗ അന്വേഷകസംഘം ബുധനാഴ്ച രാവിലെ പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഫയലുകള്‍ പരിശോധിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. എന്നാല്‍, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിജു സ്റ്റീഫനെ സസ്പെന്‍ഡ് ചെയ്തതായി ഉത്തരവിറങ്ങിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കി. ഇരിങ്ങാലക്കുട എസിപി കിരണ്‍ നാരായണനാണ് അന്വേഷണച്ചുമതല.
അതിനിടെ, കോളേജ് ഹോസ്റ്റലില്‍നിന്ന് വിദ്യാര്‍ഥികളോട് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നെഹ്റു കോളേജ് അധികൃതര്‍ രഹസ്യ സര്‍ക്കുലര്‍ ഇറക്കിയത് തര്‍ക്കത്തിനിടയാക്കി. സര്‍വകലാശാല പരീക്ഷകള്‍ ഉണ്ടായിട്ടും, ഹോസ്റ്റല്‍ ഒഴിഞ്ഞുപോകാനാണ് സര്‍ക്കുലര്‍. വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. ദൂരദിക്കിലുള്ളവര്‍ ഹോസ്റ്റലില്‍ തുടരുകയാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന് ജിഷ്ണു പ്രണയോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന് വൈസ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ മൂക്കിന്റെ വലതുഭാഗത്തായി മര്‍ദ്ദനമേറ്റ് രക്തം കനച്ചു കിടക്കുന്നുണ്ടെന്നും ഉളളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നാണ് ബന്ധുകളുടെ ആരോപണം.
Leave a Reply