Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കവരത്തി: നാശം വിതച്ചുകൊണ്ട് ‘ഓഖി’. ‘ഓഖി’ ചുഴലിക്കാറ്റ് തീരം തൊട്ടതോടെ ലക്ഷദ്വീപില്‍ രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടു. ഒട്ടനവധി മരങ്ങള്‍ ദ്വീപില്‍ കടപുഴകി വീണു. അപകട മേഖലകളില്‍ നിന്നും നൂറുകണക്കിനാളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ദീപിൽ മൊത്തം കടലാക്രമണമുണ്ടായി. പ്രത്യേകിച്ച് കല്പേനി, മിനിക്കോയ് ദ്വീപുകളിലെല്ലാം രൂക്ഷമായ കടലാക്രമണം നടന്നു. പലയിടത്തും ആറ് മീറ്ററിലധികം ഉയരത്തില്‍ തിര വന്നു. കവരത്തിയില്‍ ആറോളം ബോട്ടുകള്‍ കടലില്‍ മുങ്ങിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതുകൊണ്ട് ആരും തന്നെ കടലില്‍ കുടുങ്ങിയതായിറിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 160പതോളം പേരെ തീരപ്രദേശത്തു നിന്നും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
അതിനിടയിൽ തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെയും മഴയുടെയും ദുരിതങ്ങൾ തുടരുകയാണ്. തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍നിന്ന് 62 ബോട്ടുകളിലായി കടലില്‍ പോയ ഇരുനൂറ്റി എഴുപതിലധികം മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞു കടലില്‍ പോയതാണ് ഇവർ. ഇതിൽ മിക്ക ബോട്ടുകളും ഇതുവരെ തിരികെയെത്തിയിട്ടില്ല. അതേസമയം ഇവിടെനിന്നും പോയ മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ രക്ഷപെട്ട് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള ബോട്ടിലും കപ്പലിലുമായാണ് പലരും കരയിലെത്തിയിട്ടുള്ളത്. തമിഴ്നാട്ടിലെത്തിയ ഇവര്‍ കരമാര്‍ഗം നാട്ടിലേക്ക് തിരിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ഏറ്റവുമധികം മത്സ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തന നടപടികള്‍ കൃത്യമല്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചതടക്കം പല സംഭവങ്ങളും നടന്നു. കേരള തീരത്ത് നിന്നും കാണാതായ ആളുകൾക്കായുള്ള രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
Leave a Reply