Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റാഞ്ചി: ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം തുടര്‍ച്ചയായി പതിനേഴാം തവണയും കിരീടം സ്വന്തമാക്കി.എതിരാളികള്‍ക്ക് ഒരു സാധ്യതയും നല്‍കാതെയായിരുന്നു റാഞ്ചി ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ കേരളത്തിൻറെ പടയോട്ടം റാഞ്ചിയില്‍ നടന്ന മത്സരങ്ങളില്‍ 38 സ്വര്‍ണവും 26 വെള്ളിയും 17 വെങ്കലവും നേടിയാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. 11 സ്വര്‍ണം നേടിയ ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.മൂന്നാം സ്ഥാനക്കാരായ മഹാരാഷ്ട്രയുടെ സമ്പാദ്യം ഒമ്പതു സ്വര്‍ണവും എട്ടു വെള്ളിയും 11 വെങ്കലവും.മീറ്റില്‍ 12 റെക്കോഡില്‍ ആറും കേരളം സ്വന്തം പേരിലാക്കി.സീനിയര്‍ പെണ്‍കുട്ടികളില്‍ മൂന്നു സ്വര്‍ണംവീതം നേടിയ പി യു ചിത്ര, വി വി ജിഷ,ബംഗാളിൻറെ സപ്ന ബര്‍മന്‍ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. ആണ്‍കുട്ടികളില്‍ രണ്ടു സ്വര്‍ണം നേടിയ പി വി സുഹൈലാണ് വ്യക്തിഗത ചാമ്പ്യന്‍.ജൂനിയര്‍ പെണ്‍കുട്ടികളില്‍ രണ്ടു സ്വര്‍ണവും ഒരു വെങ്കലവും നേടിയ ജിസ്ന മാത്യു ചാമ്പ്യനായി. 1996ല്‍ ബംഗളൂരുവില്‍വച്ചായിരുന്നു കേരളത്തിന്റെ പടയോട്ടം.കഴിഞ്ഞവര്‍ഷം ഇറ്റാവയില്‍ കേരളത്തിന് ക്രോസ് കണ്‍ട്രിയിലേതുള്‍പ്പെടെ 33 സ്വര്‍ണമായിരുന്നു.തൊട്ടുമുന്‍വര്‍ഷം ലുധിയാനയില്‍ 29.ആകെയുള്ള പ്രായവിഭാഗങ്ങളില്‍ നാലിലും കേരളം ചാമ്പ്യന്‍മാരായി. സീനിയര്‍ ആണ്‍കുട്ടികള്‍ (82 പോയിന്റ്),പെണ്‍കുട്ടികള്‍ (105),ജൂനിയര്‍ പെണ്‍കുട്ടികള്‍ (29), സബ്ജൂനിയര്‍ പെണ്‍കുട്ടികള്‍ (28) എന്നീ വിഭാഗങ്ങളില്‍ കേരളത്തിന് എതിരുണ്ടായില്ല. പെണ്‍കുട്ടികളില്‍ മൂന്നു വിഭാഗങ്ങളിലും വെന്നിക്കൊടി നാട്ടിയപ്പോള്‍ ആണ്‍കുട്ടികളില്‍ ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളില്‍ പച്ചതൊട്ടില്ല.ജൂനിയറില്‍ ഹരിയാനയും സബ്ജൂനിയറില്‍ ആന്ധ്രപ്രദേശും ഒന്നാമതെത്തിയപ്പോള്‍ ഇരു വിഭാഗങ്ങളിലും യഥാക്രമം എട്ടും നാലും സ്ഥാനങ്ങളിലായി കേരളം.സ്കൂള്‍ മീറ്റില്‍ അവസാന അങ്കത്തിനിറങ്ങിയ പി യു ചിത്രയും വി വി ജിഷയുമായിരുന്നു കേരളത്തിൻറെ മിന്നുംതാരങ്ങള്‍.ക്രോസ് കണ്‍ട്രി ഉള്‍പ്പെടെ ചിത്ര നാലു സ്വര്‍ണം നേടിയപ്പോള്‍ 4-400 റിലേയടക്കം നാലു സ്വര്‍ണം ജിഷയും സ്വന്തമാക്കി. സ്പ്രിന്റില്‍ കുതിച്ച ജിസ്ന മാത്യുവിൻറെ പ്രകടനവും മാറ്റുകൂട്ടുന്നതായി.അവസാനദിനം നടന്ന 32 ഫൈനലുകളില്‍ 13ലും കേരളം സ്വര്‍ണം നേടി.
Leave a Reply