Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി ∙ 12-ാമത് സൗത്ത് ഏഷ്യൻ (സാഫ്) ഗെയിംസ് കേരളത്തിൽ നടത്താൻ തീരുമാനം. ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന ഭാരത ഒളിമ്പിക്‌സ് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം .ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാകും സാഫ് ഗെയിംസ് നടക്കുക. ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഇന്നോ നാളെയോ ന്യൂഡല്‍ഹിയില്‍ നടക്കും. 35ാമത് ദേശീയ ഗെയിംസ് കഴിഞ്ഞ ജനുവരി 31 മുതല്‍ ഫെബ്രുവരി 14വരെ കുറ്റമറ്റ രീതിയില്‍ നടത്തി വന്‍ വിജയത്തിലെത്തിക്കാന്‍ കേരളത്തിനു സാധിച്ചിരുന്നു. സംഘാടനത്തിലെ ഈ മികവാണ് സംസ്ഥാനത്തിന് അനുകൂലമായി നില്‍ക്കുന്നത്.കൂടാതെ നിലവിലെ സൗകര്യങ്ങള്‍ വിപുലീകരിക്കാനും ഗെയിംസ് നടത്തിപ്പിനുമായി 70 കോടി രൂപ സംസ്‌ഥാനത്തിന് ലഭിക്കും. അതേസമയം ചില വേദികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തിനു പുറമേ എറണാകുളവും കൊല്ലവും വേദിയാക്കാനാണ് ആലോചന. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന മേളയുടെ 12–ാം പതിപ്പാണ് കേരളത്തിൽ നടക്കുക. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയായ സാര്‍ക്കില്‍ അംഗങ്ങളായ രാജ്യങ്ങളാണ് സാഫ് ഗെയിംസില്‍ മത്സരിക്കുന്നത്. ഇന്ത്യയ്‌ക്കു പുറമേ അഫ്‌ഗാനിസ്‌ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാകിസ്‌താന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മത്സരിക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, നീന്തല്‍, റോവിംഗ്, ഹോക്കി എന്നിവയുള്‍പ്പടെ 23 ഇനങ്ങളാണ് ഗെയിംസിലുള്ളത്. 1984-ല്‍ നേപ്പാള്‍ തലസ്‌ഥാനമായ കാഠ്‌മണ്ഡുവില്‍ തുടക്കം കുറിച്ച ഗെയിംസിന് ഇതു മൂന്നാം തവണയാണ് ഇന്ത്യ ആതിഥേയരാകുന്നത്. 1987-ല്‍ കൊല്‍ക്കത്തയും 1995-ല്‍ ചെന്നൈയുമാണ് ഇതിനു മുമ്പ് സാഫ് ഗെയിംസിന് ആതിഥ്യമരുളിയ ഇന്ത്യന്‍ നഗരങ്ങള്‍.
Leave a Reply