Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: കെവിൻ വധക്കേസിൽ ഇന്നു പ്രാഥമിക വാദം ആരംഭിക്കും. പ്രതികൾക്കെതിരെ കുറ്റം ചുമത്താനുള്ള വാദമാണ് ഇന്നു നടക്കുക. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപ്പെടുത്തി ജില്ലാ അഡീഷനൽ സെഷൻസ് നാലാം കോടതിയിലാണ് വിചാരണ. 6 മാസത്തിനകം വിധി പറയുമെന്നതാണു ദുരഭിമാനക്കൊലയുടെ പരിധിയിൽ വരുന്നതോടെയുള്ള പ്രത്യേകത.
കെവിൻ പി. ജോസഫ് ഇതരമതവിഭാഗത്തിൽപെട്ട നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷൻ വാദം. നീനുവിന്റെ സഹോദരൻ കേസിലെ ഒന്നാം പ്രതി സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ്, അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ചാക്കോ, ഏഴാം പ്രതി ഷെഫിൻ ഷജാദ്, 10–ാം പ്രതി വിഷ്ണു(അപ്പു) എന്നിവർ ഇപ്പോഴും റിമാൻഡിലാണ്. മറ്റു പ്രതികളെ വിട്ടയച്ചു.
കൊല്ലത്ത് ചാലിയക്കര പുഴയിൽ കെവിൻ മുങ്ങിമരിച്ചതാണെന്നു പോസ്മോർട്ടത്തിലും തുടർന്നുള്ള ആന്തരാവയവ പരിശോധനയിലും കണ്ടെത്തി. ഈ നിഗമനം ഉന്നത മെഡിക്കൽ ബോർഡ് ശരിവച്ചു. കെവിന്റെ ബന്ധു അനീഷ് അടക്കമുള്ളവരുടെ മൊഴി. നീനുവിന്റെ സഹാദോരൻ സാനു ചാക്കോ ഗാന്ധി പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺസംഭാഷണം, നീനുവിന്റെ മൊഴി എന്നിവ കേസിൽ നിർണായകം.
കൊല നടന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി. ചാലിയേക്കര ആറ്റിൽ വീഴ്ത്തി പ്രതികൾ കെവിനെ മനഃപൂർവം കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യുഷൻ കേസ്. കോട്ടയത്തു നിന്നു 103 കിലോ മീറ്റർ പ്രതികൾ സഞ്ചരിച്ചു. തെന്മല വനവും മറുവശത്ത് 1500 ഏക്കർ വരുന്ന എസ്റ്റേറ്റും നടുക്ക് ആറുമാണ്. കേസിൽ ഗതാഗത മോട്ടർ വാഹന വകുപ്പിന്റെ ക്യാമറ ദൃശ്യങ്ങൾ നിർണായകം. കെവിനെ തട്ടികൊണ്ടു പോയ സംഘം കോട്ടയത്ത് എത്തിയപ്പോഴും തിരികെ കെവിനുമായി തെന്മലയ്ക്ക് പോകുമ്പോഴും കാർ മോട്ടർ വാഹന വകുപ്പിന്റെ കോടിമത നാലുവരിപ്പാതയിലെ ക്യാമറയിൽ അമിതവേഗത്തിന് കുടുങ്ങി. സംഭവ ദിവസം പുലർച്ചെ 1.36 നും പിന്നീട് 2.30 നും കാർ ക്യാമറയിൽ പതിഞ്ഞു.
മാന്നാനത്തെ സ്കൂളിലെ സിസി ടിവി ക്യാമറയിൽ കെവിനെ തട്ടികൊണ്ടുപോകുന്നതിനെത്തിയ സംഘത്തിന്റ യാത്രയുടെ ദൃശ്യങ്ങളുണ്ട്. ഇതിൽ യാത്ര ചെയ്ത ഇന്നോവ, വാഗൺ ആർ തുടങ്ങിയ കാറുകളുടെ റജിസ്ട്രേഷൻ നമ്പർ ചെളിപുരട്ടി മറച്ച നിലയിലാണ്. ചാലിയക്കരയിൽ റോഡ് അരികിലുള്ള വീട്ടിൽ സ്ഥാപിച്ച സിസി ടിവിയിൽ നിന്നുള്ള ദൃശ്യങ്ങളിലും ഈ കാറുകൾ കാണാം. കെവിൻ ദുരഭിമാനക്കൊലക്കേസിൽ നിർണായക സാക്ഷികൾ ഇതേ കേസിൽ പിരിച്ചുവിടൽ നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർ. ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജു കേസിലെ 10–ാം സാക്ഷിയും സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ അജയകുമാർ കേസിലെ 45–ാം സാക്ഷിയുമാണ്.
ഇതേ കേസിൽ പ്രതികളിൽ നിന്നു കൈക്കൂലിവാങ്ങി രക്ഷപ്പെടാൻ സഹായിച്ചെന്ന കേസിലാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്. ഇരുവർക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടിയുണ്ടായി. എഎസ്ഐ ബിജുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിനും അജയകുമാറിന്റെ ആനുകൂല്യം നിഷേധിക്കുന്നതിനും നടപടി തുടരുകയാണ്. ഈ ഘട്ടത്തിലാണ് ഇതേ കേസിൽ നിർണായക സാക്ഷികളായി ഇരുവരും കോടതിയിൽ എത്തുക.
Leave a Reply