Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എടക്കര : കനത്ത മഴയിലും ഉരുൾപൊട്ടലിലും വഴിക്കടവ് കാരക്കോടൻ പുഴ കര കവിഞ്ഞൊഴുകി അൻപതോളം വീടുകളിൽ വെളളം കയറി. റോഡുകളിൽ വെളളം കയറിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൃഷിയിടങ്ങളും വെള്ളത്തിലായി. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് കാരക്കോടൻ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. വെള്ളക്കട്ട, കാരക്കോട്, പുത്തരിപ്പാടം, പുന്നയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ പുഴയുടെ തീരങ്ങളിലെ വീടുകളിലേക്കാണ് വെള്ളം കയറിയത്.
രാത്രിയിൽ ശക്തമായ മഴയും ഇടിയും കാരണം മിക്ക വീട്ടുകാരും ഉറങ്ങാതിരിക്കുന്നതിനാലാണ് പുഴയിൽ മലവെള്ളം ആർത്തലച്ചെത്തിയ ശബ്ദം കേട്ടത്. ഇതോടെ എല്ലാവരും വീടുകളിൽനിന്നു രക്ഷപ്പെടുകയായിരുന്നു. വഴിക്കടവ് വനത്തിൽ കാരക്കോട് പുത്തരിപ്പാടം ഗ്രൗണ്ടിനു മുകൾഭാഗത്തും ആനപ്പാറയിലുമാണ് നേരത്തെ ഉരുൾപൊട്ടിയ അതേസ്ഥലത്തു വീണ്ടും ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. ഉരുൾപൊട്ടലിനെ തുടർന്ന് ജനവാസ കേന്ദ്രങ്ങളിലൂടെ തോടുകൾ രൂപാന്തരപ്പെട്ട് വെളളം ഒഴുകുകയാണ്.
സ്ഥലം സന്ദർശിച്ച നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്രബോസ്, അഡീഷനൽ തഹസിൽദാർ സി.വി.മുരളീധരൻ എന്നിവർ സമീപത്ത് താമസിക്കുന്ന കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദേശം നൽകി. പുന്നയ്ക്കൽ – വെള്ളക്കട്ട റോഡിൽ അരയ്ക്കു മീതെ വെള്ളം ഉയർന്നിരുന്നു. വെള്ളക്കട്ട മദ്രസയ്ക്കു സമീപം റോഡ് ഇടിഞ്ഞുപോയിട്ടുണ്ട്.
Leave a Reply