Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫറോക്ക്: ദേശീയപാതയില്‍ നല്ലളം മോഡേണ്‍ ബസാറിനടുത്ത് നിയന്ത്രണംവിട്ട മിനിലോറി യിടിച്ച് ബിഹാര്‍ സ്വദേശികളായ മൂന്ന് ചെരിപ്പുനിര്‍മാണ തൊഴിലാളികൾ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ലക്ഷ്മിറാം (31), സന്‍ജിത് ജോപാല്‍ (26), ശത്രുഘ്‌നന്‍ (24) എന്നിവരാണ് മരിച്ചത്. സന്തോഷ്‌റാം (21), സുശീല്‍ റാം (22), സന്‍ജയ് ജോപാല്‍ (26) എന്നിവര്‍ക്കാണ് പരിക്ക്. സന്തോഷ് റാമിന്റെ പരിക്ക് ഗുരുതരമാണ്. ഇവര്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. റഹ്മാന്‍ ബസാറിലെ പാലക്കുളം റോഡിലൂടെ നടന്നുവരികയായിരുന്നു ഇവർ. ഇടിച്ചുവീഴ്ത്തിയ കോഴിക്കോട്ടെ പാര്‍സല്‍ കമ്പനിയായ ബോണ്‍ കാര്‍ഗോയുടെ ഉടമസ്ഥതയിലുള്ള ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ലോറിക്കടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ തിരുവനന്തപുരം കവലയൂര്‍ ഹരിശ്രീയില്‍ ശങ്കര്‍രാജിനെ (23) പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.ലോറിക്ക് കേടുപാട് പറ്റിയതിനെത്തുടര്‍ന്ന് കമ്പനിയുടെ മെക്കാനിക്കും ഡ്രൈവറുമായ ശങ്കര്‍രാജ് അറ്റകുറ്റപണി നടത്തി വണ്ടിയോടിക്കുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്തുണ്ടായിരുന്ന വൈദ്യുതിത്തൂണും തകര്‍ന്നു. വൈദ്യുതിക്കമ്പികള്‍ പൊട്ടിവീണതിനാല്‍ തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു. വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്താനായത്. ഈ സമയം മുഴുവനും മൂന്നുപേരും ലോറിക്കടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അഗ്‌നിശമനസേന എത്തിയെങ്കിലും ലോറി ഉയര്‍ത്താന്‍ വൈകിയത് നാട്ടുകാരെ രോഷാകുലരാക്കി.
Leave a Reply