Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ചൊവ്വാപര്യവേഷണ പേടകമായ മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായ 100 ദിവസങ്ങൾ പിന്നിട്ടു.മംഗള്‍യാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സാധാരണനിലയില്‍ തന്നെ പ്രവര്‍ത്തനം തുടരുകയാണെന്നും ഐ.എസ്.ആര്‍.ഒ വക്താവ് അറിയിച്ചു. 2014 സെപ്റ്റംബർ 24നാണു മംഗൾയാൻ ചൊവ്വാ ഭ്രമണപഥത്തിൽ കടന്നത്. ചൊവ്വയിലേക്കുള്ള യാത്രയില്‍ പ്രതീക്ഷിച്ചതിലും കുറച്ച് ഇന്ധനമേ മംഗള്‍യാന്‍ ഉപയോഗിച്ചിട്ടുള്ളൂ. നിലവില്‍ പേടകത്തില്‍ 37 കിലോ ഇന്ധനമുണ്ട്. ഒരുവര്‍ഷം ചൊവ്വയെ ചുറ്റാന്‍ മംഗള്‍യാന് രണ്ടുകിലോ ഇന്ധനം മതി. അപ്രതീക്ഷിത വെല്ലുവിളികളില്ളെങ്കില്‍ 15 വര്‍ഷം ചൊവ്വയെ വലംവെക്കാനുള്ള ഇന്ധനം പേടകത്തിലുണ്ടെന്നാണ് കണക്കുകൂട്ടല്‍. 300 ദിവസം കൊണ്ട് 680 ദശലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ടാണു മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ എത്തിയത്. ചൊവ്വയുടെ അന്തരീക്ഷ പഠനം, ജലത്തിന്‍െറയും മീഥൈന്‍ വാതകത്തിന്‍െറയും സാന്നിധ്യം പരിശോധിക്കല്‍ എന്നിവയാണ് മുഖ്യലക്ഷ്യം. പേടകത്തില്‍നിന്ന് ലഭിച്ച ഫോട്ടോയും മറ്റു വിവരങ്ങളും ഐ.എസ്.ആര്‍.ഒ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒയുടെ ബംഗളൂരുവിലെ കേന്ദ്രമാണ് പേടകത്തെ നിയന്ത്രിക്കുന്നത്.ഏറ്റവും കുറഞ്ഞ ചെലവില്‍ (450 കോടി രൂപ) പ്രഥമ ചൊവ്വാ ദൗത്യം വിജയത്തിലാക്കിയ ഏക രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയാണ് ദൗത്യം വിജയിച്ച മറ്റ് രാജ്യങ്ങള്‍.
Leave a Reply