Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്: പരസ്പരം ഇരു രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫും അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ച യില്‍ ധാരണ. സന്ദര്‍ശന തീയതി പിന്നീട് തീരുമാനിക്കും. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
യു.എന്‍ പൊതുസഭാ സമ്മേളനത്തിൻറെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ചര്‍ച്ചയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനം പാകിസ്താന്‍ അവസാനിപ്പിക്കണമെന്നും പാകിസ്താനില്‍ തീവ്രവാദികള്‍ക്ക് താവള മൊരുക്കരുതെന്നും മന്‍മോഹന്‍ സിങ് നവാസ് ശരീഫിനോട് ആവശ്യപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാകിസ്താന്‍ കര്‍ശന നടപടി സ്വീകരിക്കാതെ ഇരുരാജ്യങ്ങളും തമ്മില്‍ മെച്ചപ്പെട്ട ബന്ധം സാധ്യമാവില്ളെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ നടത്തുന്നില്ളെന്നും അതൊരിക്കലും പ്രോത്സാഹിപ്പിക്കില്ളെന്നുമായിരുന്നു ശരീഫിൻറെ മറുപടി. ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെപ്പറ്റി ചില നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
കൂടിക്കാഴ്ചയുടെ തലേന്ന്, ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്താന്‍ താവളമാക്കി നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ശക്തമായി രംഗത്തുവന്നിരുന്നു. കശ്മീര്‍ പ്രശ്ന പരിഹാരത്തില്‍ പുരോഗതിയുണ്ടാവണമെങ്കില്‍, ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനത്തിന് പാക് മണ്ണ് ഉപയോഗിക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply