Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. ദൃശ്യങ്ങളുടെ പകർപ്പു നൽകാൻ പാടില്ലെന്നും മറിച്ചാണു കോടതിയുടെ തീരുമാനമെങ്കിൽ ദുരുപയോഗം തടയാൻ കടുത്ത നിബന്ധനകൾ വയ്ക്കണമെന്നും സംസ്ഥാന സർക്കാർ വാദിച്ചു.
വാദങ്ങൾ എഴുതി നൽകാൻ കക്ഷികൾക്ക് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഒരാഴ്ച സമയമനുവദിച്ചു. കേസിന് ആധാരമാക്കുന്ന രേഖയെന്ന നിലയ്ക്കു ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് അവകാശപ്പെട്ടതാണെന്നും അതിലെ തിരിമറികൾ ഫൊറൻസിക് പരിശോധനയിലൂടെ തെളിയിക്കാനാവുമെന്നും ദിലീപിനുവേണ്ടി മുകുൾ റോഹത്ഗി വാദിച്ചു.
എന്നാൽ, ദൃശ്യങ്ങൾ പകർത്തുകയെന്നതായിരുന്നു ലക്ഷ്യമെന്നും ആ ദൃശ്യങ്ങളുടെ പകർപ്പു നൽകുന്നത് നടിയുടെ സ്വകാര്യത സംബന്ധിച്ച മൗലികാവകാശത്തിന്റെ ലംഘനമാകുമെന്നും ഇടപെടൽ അപേക്ഷ നൽകിയ നടിക്കുവേണ്ടി ആർ.ബസന്തും കെ.രാജീവും വാദിച്ചു. വിചാരണക്കോടതി നേരത്തെ അനുവദിച്ചതുപോലെ, ദൃശ്യങ്ങൾ കാണുന്നതിന് പ്രതിക്കു തടസ്സമില്ല. പകർപ്പ് നൽകുന്നത് ദുരുപയോഗത്തിനു വഴിവയ്ക്കും. നടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സർക്കാരും സ്വീകരിച്ചത്.
Leave a Reply