Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: താന്‍ കൊല്ലപ്പെടുമെന്ന് അന്തരിച്ച പോപ് ഇതിഹാസം മൈക്കിള്‍ ജാക്സണ്‍ മരണത്തിന് ആഴ്ചകള്‍ക്കു മുമ്പു സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
‘അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു’. ‘എനിക്കു എന്റെ ജീവനെക്കുറിച്ചു ഭയമുണ്ട്’. എന്നിങ്ങനെയാണ് ഒരു സുഹൃത്തിനു നല്‍കിയ കുറിപ്പുകളില്‍ മൈക്കിള്‍ ജാക്സണ്‍ പറഞ്ഞിരുന്നത്.
മൈക്കിള്‍ ജാക്സണെ കൊന്നതാണെന്ന ജാക്സന്റെ മകള്‍ പാരിസ്, സഹോദരി ലാ ടോയ തുടങ്ങിയവരുടെ വാദങ്ങള്‍ക്ക് ബലം പകരുന്ന വെളിപ്പെടുത്തലാണു പുറത്തുവന്നിരിക്കുന്നത്. മൈക്കിള്‍ ജാക്സന്റെ അടുത്ത സുഹൃത്തും ജര്‍മ്മന്‍ ബിസിനസുകാരനുമായ മൈക്കല്‍ ജേക്കബ്സ്ഹാഗന്‍ ആണ് ഒരു അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇരുപതു വര്‍ഷത്തോളം മൈക്കിള്‍ജാക്സണുമായി അടുത്ത സൗഹൃദമാണ് ജേക്കബ്്ഹാഗനുണ്ടായിരുന്നത്. 2009-ല്‍ ലണ്ടന്‍ ടൂറിനു പോകുന്നതിനു തൊട്ടുമുമ്പാണ് അമിതമായി മരുന്നു ഉള്ളില്‍ ചെന്ന് മൈക്കിള്‍ ജാക്സണ്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബ ഡോക്ടറായിരുന്ന കോണാര്‍ഡ് മുറെയ്ക്ക് രണ്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു.
ലണ്ടന്‍ ടൂറിനു തൊട്ടുമുമ്പ് ലാസ് വേഗസില്‍ നിന്ന് മൈക്കിള്‍ ജാക്സണ്‍ കരഞ്ഞുകൊണ്ടു തന്നെ വിളിച്ചുവെന്നും നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും ജേക്കബ്സ്ഹാഗന്‍ പറഞ്ഞു. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്ന് അമേരിക്കയിലെത്തി ജാക്സണൊപ്പം മൂന്നു ദിവസം താമസിച്ചു.
അപ്പോഴാണ് അദ്ദേഹം തന്റെ മരണം മുന്‍കൂട്ടി പ്രവചിച്ചെഴുതിയ കുറിപ്പുകള്‍ കൈമാറിയത്. എന്നാല്‍ ആരാണ് കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് ജാക്സണ്‍ സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ ലണ്ടനിലെ പരിപാടിയുടെ സ്പോണ്‍സര്‍ ആയിരുന്ന എ.ഇ.ജി എന്ന പ്രമോട്ടര്‍മാരുടെ അമിതസമ്മര്‍ദ്ദമാണ് ജാക്സണെ തളര്‍ത്തിയതെന്ന സൂചനയും കുറിപ്പുകളിലുണ്ട്.
എ.ഇ.ജിയില്‍നിന്നു കടുത്ത സമ്മര്‍ദമുണ്ടെന്ന് ഒരു കുറിപ്പില്‍ ജാക്സണ്‍എഴുതിയിട്ടുണ്ട്. മൈക്കിള്‍ കൊല്ലപ്പെട്ടതാണെന്ന് ആരോപണമുന്നയിക്കുന്ന മകള്‍ പാരിസിനെ പിന്തുണയ്ക്കാനാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ പുറത്തുവിടുന്നതെന്നു ജേക്കബ്സ്ഹാഗന്‍ അറിയിച്ചു.
Leave a Reply