Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ദിവസങ്ങളുടെ കാത്തിരിപ്പിനു ശേഷം മുംബൈയ്ക്ക് ആശ്വാസമായി മഴയെത്തി. ഇന്ന് രാവിലെ മുതൽ മുംബൈയിൽ പലയിടത്തും കനത്തമഴയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ അഞ്ചു മണിക്കൂറിനുള്ളിൽ 43.23 മില്ലീമീറ്റർ മഴയാണ് മുംബൈ നഗരത്തിന് ലഭിച്ചത്. മുംബൈയുടെ കിഴക്കൻ മേഖലകളിൽ 64.14 മില്ലിമീറ്ററും പടിഞ്ഞാറൻ ഭാഗങ്ങളിൽ 78.21 മില്ലീമീറ്ററും മഴ ലഭിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ മുംബൈ, താനെ രത്നഗിരി, തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ധാരാവി, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ തുടങ്ങി നഗരത്തിന്റെ പലയിടത്തും വെള്ളപ്പൊക്കം ഉണ്ടാവുകയും വെള്ളക്കെട്ടുകളും രുപപ്പെടുകയും ചെയ്തു. ഇത് പലയിടങ്ങളിലും ഗതാഗത തടസം സൃഷ്ടിച്ചു. എന്നാൽ റെയിൽ–വ്യോമ ഗതാഗതത്തെ ഇത് ബാധിച്ചില്ല. രാവിലെ 9 മണിക്ക് മുംബൈ രാജ്യാന്തര വിമാനത്താവളത്തൽ നിന്ന് ഒരു സർവ്വീസു മാത്രം വഴിതിരിച്ചുവിട്ടിരുന്നു. കനത്ത മഴയെ തുടർന്ന് മുംബൈയിലെ താപനില 31 ൽ നിന്ന് 24 ഡിഗ്രിയിലേക്ക് കുറഞ്ഞു. എന്നാൽ ഓടകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും ധനികമായ മുൻസിപ്പൽ കോർപ്പറേഷനാണ് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. 2019–20 സാമ്പത്തിക വർഷത്തിൽ ഇവിടുത്തെ വികസന പ്രവർത്തനങ്ങൾക്കായി 25,000 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. മഴയെ നേരിടാൻ സജ്ജമാണെങ്കിലും 300 മില്ലിമീറ്റർ കൂടുതൽ മഴ പെയ്താൽ വലിയ വെള്ളക്കെട്ടുകൾ ഉണ്ടാകുമെന്ന ഭയമുണ്ടെന്ന് മുംബൈ മേയർ വിശ്വനാഥ് മഹാദേശ്വർ പറഞ്ഞു. മുംബൈയുടെ അന്തേരി, സാന്റാക്രൂസ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. നാസിക്കിൽ ഉണ്ടായ കനത്ത മഴയിൽ രണ്ടു പേർ മരിച്ചിരുന്നു.
Leave a Reply