Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : മന്ത്രിമാര്‍ സ്വത്തു വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കണം. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റശേഷം ആഭ്യന്തരമന്ത്രാലയം മന്ത്രിമാര്‍ക്ക് നല്‍കിയ പെരുമാറ്റച്ചട്ടത്തിലാണ് ഇക്കാര്യങ്ങളുള്ളത്.അഴിമതിരഹിത ഭരണകൂടത്തെ പടുത്തുയർത്താൻ കർശനമായ നിർദ്ദേശമാണ് നരേന്ദ്രമോദി സര്‍ക്കാർ മന്ത്രിമാർക്ക് നൽകിയിരിക്കുന്നത്.
എല്ലാ മന്ത്രിമാരും തങ്ങളുടെ സ്വത്തുക്കളുടെയും ബാധ്യതകളുടെയും കച്ചവട സംരംഭങ്ങളുടെയും വിവരങ്ങള്‍ രണ്ടു മാസത്തിനകം പ്രധാനമന്ത്രിക്ക് നല്‍കണം. മന്ത്രിയായി തുടരുന്ന വരെ എല്ലാ വർഷവും ഓഗസ്റ്റ് 31 ന് തൊട്ടുമുൻപത്തെ സാമ്പത്തിക വർഷം അടിസ്ഥാനമാക്കി തന്റെ എല്ലാ ആസ്തികളുടെയും ബാധ്യതകളുടെയും വിവരങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് സത്യവാങ്മൂലം നൽകണം. മന്ത്രിമാരായി ചുമതലയേല്‍ക്കും മുമ്പ് നടത്തിയിരുന്നതും ഉടമസ്ഥതയുണ്ടായിരുന്നതുമായ എല്ലാ കച്ചവടസംരംഭങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്നും പെരുമാറ്റചട്ടത്തിൽ നിര്‍ദേശിച്ചിട്ടുമുണ്ട്. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നത് പ്രധാനമന്ത്രി തന്നെ ആണ്. സര്‍ക്കാറിന് ചരക്കുകളും സേവനങ്ങളും വിതരണംചെയ്യുന്ന സംരംഭങ്ങള്‍ കുടുംബാംഗങ്ങള്‍ തുടങ്ങുന്നില്ലെന്നും അത്തരം സംരംഭങ്ങളില്‍ പങ്കാളികളാകുന്നില്ലെന്നും ഉറപ്പുവരുത്തണം. ഇവയില്‍ മന്ത്രിമാര്‍ പങ്കാളികളാകാന്‍ പാടില്ല. കുടുംബാംഗങ്ങളാരെങ്കിലും ഇത്തരം സംരംഭങ്ങള്‍ തുടങ്ങുകയോ അവയില്‍ പങ്കാളികളാവുകയോ ചെയ്താല്‍ അക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കണം. നയതന്ത്ര കാര്യാലയത്തിലെ ജോലികളില്‍ നിന്ന് മന്ത്രിമാരുടെ ജീവിതപങ്കാളികളെയും ആശ്രിതരെയും പൂര്‍ണമായും ഒഴിവാക്കണം.
സര്‍ക്കാറില്‍ നിന്നുള്ള ലൈസന്‍സുകള്‍, പെര്‍മിറ്റുകള്‍, സംവരണം മുതലായവയില്‍ മന്ത്രിമാരുടെ ആശ്രിതര്‍ ഇടപെടരുത്. സ്ഥാവരസ്വത്തുക്കള്‍, ഓഹരികളുടെയും കടപ്പത്രങ്ങളുടെയും ഏതാണ്ട് പൂര്‍ണമായ വിവരങ്ങള്‍, സ്വന്തം പക്കലുമുള്ള പണത്തിന്റെയും ആഭരണങ്ങളുടെയും വിവരങ്ങള്‍ ബന്ധുക്കളുടെ സ്വത്ത് വിവരങ്ങൾ എന്നിവ ഓരോ മന്ത്രിമാരും വ്യക്തമാക്കിയിരിക്കണം.
സിവില്‍സര്‍വീസിന്റെ രാഷ്ട്രീയനിഷ്പക്ഷത നിലനിര്‍ത്തണമെന്നും സ്വന്തം ചുമതലകള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും വിഘാതമാകുംവിധം പ്രവര്‍ത്തിക്കാന്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടരുതെന്നും നിര്‍ദേശമുണ്ട്.
Leave a Reply