Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : പരസ്യങ്ങളിൽ ത്രീ സ്റ്റാർ ആണെങ്കിലും 8 പേരുടെ മരണം നടന്ന എവറസ്റ്റ് പനോരമ ഹോട്ടലിന് 2 സ്റ്റാർ പദവി മാത്രമേയുള്ളൂവെന്നു നേപ്പാൾ പൊലീസ്. സമുദ്രനിരപ്പിൽ നിന്ന് 7,620 അടി ഉയരത്തിലുള്ള ദാമനിലെ ഹോട്ടലിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്നു സഞ്ചാരികൾ പരാതിപ്പെടാറുണ്ട്.
15 അംഗ മലയാളിസംഘം ശനിയാഴ്ച കഠ്മണ്ഡുവിലും പിന്നീടു പൊഖറയിലും സന്ദർശനം നടത്തി മടങ്ങും വഴി രാത്രി താമസത്തിനാണു ഇവിടെയെത്തിയത്. 20 മുറികളുള്ള ഹോട്ടലിൽ ഇവർ 4 മുറികൾ ബുക്ക് ചെയ്തിരുന്നു. മുറികളിൽ ചൂടുപകരാൻ മതിയായ സൗകര്യമില്ലാത്തതിനാൽ ഗ്യാസ് ഹീറ്ററുള്ള റസ്റ്ററന്റിൽ രാത്രി കഴിച്ചുകൂട്ടാമെന്നു സംഘം ഹോട്ടൽ അധികൃതരെ അറിയിച്ചതായി മകവൻപുര പൊലീസ് സൂപ്രണ്ട് സുശീൽ സിങ് റാത്തോഡ് പറഞ്ഞു. എന്നാൽ അതു പറ്റില്ലെന്നു പറഞ്ഞ ഹോട്ടൽ അധികൃതർ മുറിയിലേക്കു ടവർ ഗ്യാസ് ഹീറ്റർ എത്തിച്ചു.
മരിച്ച പ്രവീണിന്റെ മുറിയിലായിരുന്നു ടവർ ഗ്യാസ് ഹീറ്റർ. തണുപ്പു കൂടിയപ്പോൾ രഞ്ജിത്തും ഭാര്യയും ഇളയ മകനെയുമെടുത്ത് ആ മുറിയിലേക്കു മാറി. മൂത്ത മകൻ മാധവ് ഉറങ്ങിയതിനാൽ നേരത്തേ കിടന്ന മുറിയിൽ നിന്നു മാറ്റിയില്ല.
മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുവരുന്നതിന്റെ ചെലവുകൾ വഹിക്കാമെന്നു നേപ്പാളിലെ ഇന്ത്യൻ എംബസിയെ അറിയിച്ചതായി നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന്റെ ചെലവു സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നു വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കി.
Leave a Reply