Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ സ്‌ത്രീയുടെ കൊലപാതകത്തിൽ തെളിവു നശിപ്പിക്കുന്നതിൽ ‘ദൃശ്യം’ സിനിമയിലെ രംഗങ്ങൾ സ്വാധീനിച്ചതായി പ്രതികള്‍ പോലീസിനു മൊഴി നൽകിയതായി സൂചന.ദൃശ്യം എന്ന സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ജയില്‍ എഡിജിപി ടി.പി. സെന്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. ചിത്രം തെറ്റായ സന്ദേശം നല്‍കുന്നുവെന്നായിരുന്നു ടി.പി സെന്‍കുമാറിന്റെ ആരോപണം. സ്ത്രീകള്‍ ബ്‌ളാക്ക്‌മെയിലിങ്ങില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയാണ് അല്ലാതെ കുറ്റകൃത്യം മൂടിവെക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. ഈ ചിത്രത്തില്‍ അഭിനയിക്കും മുമ്പ് മോഹന്‍ലാല്‍ ഇക്കാര്യം ആലോചിക്കണമായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയായ ബിജു നായരുടെ ഓഫീസിലെ അനാശാസ്യ പ്രവര്‍ത്തനം ഇവിടത്തെ തൂപ്പുകാരിയായ രാധയ്ക്കറിയാമായിരുന്നു. ഇത് പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി പലതവണ രാധ പണം വാങ്ങിയിരുന്നെന്ന് ബിജു പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഇവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയത്.ഫെബ്രുവരി അഞ്ചിനാണ് രാവിലെ കോണ്‍ഗ്രസ് ഓഫീസിലെത്തിയ രാധയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മാലിന്യമെന്ന വ്യാജേന ചാക്കില്‍ കെട്ടി വിജനമായ സ്ഥലത്തെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപമാതകം തലേന്ന് രാത്രി പ്രതികള്‍ കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് ആസൂത്രണം ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം ഒരു പകല്‍ മുഴുവന്‍ മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു.അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രമായ ‘ദൃശ്യ’ത്തില്‍ സമാനമായ കൊലപാതകം വേറെയും നടന്നിട്ടുണ്ട്. കൊലക്ക് ശേഷം മൃതദേഹം പോലീസിന് ലഭിക്കാതിരുന്നാല്‍ രക്ഷപ്പെടുമെന്നായിരുന്നു പ്രതികള്‍ കണക്കു കൂട്ടിയത്. ഇതിനുവേണ്ടിയാണ് രാധയെ കല്ല് കെട്ടി കുളത്തില്‍ താഴ്ത്തിയത് എന്നാല്‍ ഇവരുടെ പ്രതീക്ഷകളെ തകിടം മറിച്ച് മൃതദേഹം കുളത്തിന് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് സംഭവം പുറത്താവുന്നത്.
Leave a Reply