Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: നിപ വൈറസ് ഭീതിക്കിടെ ആശ്വാസംപകർന്ന് തുടർച്ചയായ മൂന്നാം ദിവസവും പുതുതായി ആരിലും വൈറസ്ബാധ കണ്ടെത്തിയില്ല. രോഗലക്ഷണങ്ങൾ സംശയിക്കുന്ന ഏഴുപേരെ ഞായറാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുൾപ്പെടെ 22 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ പറഞ്ഞു. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടികയിലുള്ളവരുടെ എണ്ണം 2079 ആയി.
ഇതുവരെ 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 16 പേർ മരിച്ചു. നഴ്സിങ് വിദ്യാർഥി ഉൾപ്പെടെ രണ്ടുപേർ വൈറസ് മുക്തരായി സുഖംപ്രാപിച്ചുവരുകയാണ്. ആദ്യം മരിച്ച സാബിത്തിനെക്കൂടി ഉൾപ്പെടുത്തിയാൽ മരണസംഖ്യ പതിനേഴാണ്. ഇതുവരെ ലഭിച്ച 223 പേരുടെ പരിശോധനാ ഫലങ്ങളിൽ 205 പേരിലും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മരിച്ച ബാലുശ്ശേരി ആശുപത്രി ജീവനക്കാരൻ രഘുനാഥന്റെ പരിശോധനാഫലവും നെഗറ്റീവാണ്.
അതേസമയം നിപ്പാ രണ്ടാം ഘട്ടം സംബന്ധിച്ച ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ പങ്കെടുത്തശേഷമാണ് അരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിപ്പ നിയന്ത്രണ വിധേയമാണെന്ന് അവലോകനയോഗം വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജൂണ്‍ പകുതിയോടെ ആശങ്കകള്‍ക്ക് വിരാമമാകുമെന്നും യോഗം വിലയിരുത്തി.
ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ. കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെയുള്ള കാലഘട്ടം. ഇതിനിടെ ചെറിയ വീഴ്ചപോലും സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.
Leave a Reply