Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പുതുവത്സരദിനത്തില്‍ കൊച്ചിയിൽ ഡിജെ പാര്‍ട്ടികള്‍ക്ക് പൊലീസിന്റെ കര്‍ശന നിയന്ത്രണം.കൊച്ചി കാർണിവൽ, ബിനാലെ എന്നിവ കൂടി നടക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഇത്. ഡിജെ പാർട്ടികളിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇത്തരം പാർട്ടികൾ ജനങ്ങൾക്ക് കുടുംബസമേതം പങ്കെടുക്കാൻ കഴിയുന്നതാകണം എന്നതാണ് പൊലീസിന്റെ നിലപാട്. ഇക്കാര്യം വിശദീകരിക്കാൻ ഇന്ന് ഹോട്ടൽ ജനറൽമാനേജർമാരുടെ യോഗം പൊലീസ് വിളിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി വലിയ തോതിൽ മയക്കു മരുന്ന് എത്താനുള്ള സാധ്യതയെക്കുറിച്ച് ഇന്റലിജൻസ് സൂചന ലഭിച്ചിട്ടുണ്ട്. പുതുവത്സരാഘോഷത്തിന് ഡിജെ പാർട്ടികൾ കൊച്ചിയിൽ വ്യാപകമാണ്. വലിയ ഹാളുകളിൽ പുറത്തുനിന്ന് ഡിജെകളെ വിളിച്ചുവരുത്തി പുലരുവോളം നൃത്തം ചവിട്ടിയും പാട്ടു പാടിയും പുതുവർഷത്തെ വരവേൽക്കുന്നതാണ് ഡിജെ രീതി. ഇത്തരം പാർട്ടികളിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. ഇത് തടയാൻ പാർട്ടികൾ സംഘടിപ്പിക്കുന്നവർക്ക് കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു.
അതേസമയം തുറന്ന വേദികളിൽ പാട്ടും നൃത്തവും സംഘടിപ്പിക്കുന്നിന് വിലക്കുണ്ടാകില്ല. രാത്രി പത്തിന് മദ്യവിൽപ്പന നിർത്തുന്നതടക്കമുള്ള നിയന്ത്രണങ്ങളുമുണ്ടാകും. പാർട്ടികളിൽ പങ്കെടുക്കുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സംഘാടകർ ഉറപ്പുവരുത്തണം. ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പാർട്ടികളിൽ ഷാഡോ പൊലീസിനെയും നിയോഗിക്കും. മയക്കുമരുന്ന് കണ്ടെത്തുകയാണെങ്കിൽ സംഘാടകർ വിശദീകരണം നൽകേണ്ടി വരും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഇന്ന് കമ്മിഷണർ യോഗം വിളിച്ചത്. രാവിലെ 11ന് ഹൈക്കോടതിക്കു സമീപമുള്ള ട്രാഫിക് (വെസ്റ്റ്) ഹാളിലാണ് യോഗം. പുതുവർഷ ആഘോഷം സംഘടിപ്പിച്ചിട്ടുള്ള എല്ലാ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പ്രതിനിധികൾ പങ്കെടുക്കണമെന്ന് പൊലീസ് അറിയിച്ചു. കമ്മിഷണർ എം പി ദിനേശ്, ഡിസിപി അരുൾ ആർ ബി കൃഷ്ണ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഈ യോഗ ശേഷം പുതുവത്സരവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും പൊലീസ് അറിയിക്കും.
Leave a Reply