Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: യു.പിയിലെ ബദായുവില്‍ രണ്ടു ദളിത് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സി.ബി.ഐ. പ്രതികളായ അഞ്ചുപേര്‍ക്കും മരണത്തില്‍ പങ്കില്ലെന്നും സി.ബി.ഐ കണ്ടെത്തി.സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. നേരത്തെ ഹൈദരാബാദിലെ സെന്റർ ഫോർ ഡിഎൻഎ ഫിങ്കർപ്രിന്റിങ് ആൻഡ് ഡയഗ്‌നോസ്റ്റിക്‌സിൽ നടത്തിയ പരിശോധനയിലും പെൺകുട്ടികൾ പീഡനത്തിനിരയായിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കേസ് വഴിതിരിച്ച് വിടാൻ വീട്ടുകാർ തന്നെ ബലാത്സംഗക്കുറ്റവും കൊലപാതകക്കുറ്റവും പ്രതികൾക്ക് നേരെ ചുമത്തുകയായിരുന്നോയെന്നും സി.ബി.ഐ തുടക്കം മുതലേ അന്വേഷിച്ചിരുന്നു.പെൺകുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ബലാത്സംഗം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് നൽകിയിരുന്നത്. ബലാത്സംഗം ചെയ്തതിന് ശേഷമാണ് പെൺകുട്ടികൾ കൊല്ലപ്പെട്ടതെന്നായിരുന്നു ഡോക്ടർ സമർപ്പിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടികളിൽ ഒരാൾ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാരും വ്യക്തമാക്കിയിരുന്നു. മേയ് 27-ന് നടന്ന ബാദുൺ കേസ് വൻ പ്രതിഷേധത്തിനായിരുന്നു വഴി തെളിയിച്ചത്. രണ്ട് പോലീസുകാരുൾപ്പെടെ അഞ്ച് പേരാണ് കേസിൽ പ്രതികളായി ചേർക്കപ്പെട്ടത്.
Leave a Reply