Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗം നടന്നിട്ട് ഇന്ന് ഒരു വർഷം.ആ ക്രൂരത നടത്തിയവര്‍ക്ക് കൊലമരം ലഭിച്ചെങ്കിലും, ആ പെണ്‍കുട്ടി ഇപ്പോഴും രാജ്യത്തിനാകെ കണ്ണീരുണങ്ങാത്ത വേദനയാണ്. 2012 ഡിസംബര്‍ 16ന് രാത്രിയാണ് ഓടുന്ന ബസില്‍വെച്ചാണ് അക്രമികള്‍ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി അക്രമിച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയത്.സുഹൃത്തിനൊപ്പം ബസില്‍ കയറിയ വിദ്യാര്‍ഥിനിയെയും കൂട്ടുകാരനെയും ബസിലുണ്ടായിരുന്ന അഞ്ച് പേര്‍ ആക്രമിക്കുകയായിരുന്നു.ക്രൂരതയ്ക്ക് ശേഷം അതിവേഗം ഓടുന്ന ബസില്‍നിന്നും വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും പുറത്തേക്ക് തള്ളിയിട്ടു.ഏറെ നേരം നഗ്നയായി കൊടും തണുപ്പില്‍ കിടന്ന അവരെ ഒടുവില്‍ പോലീസ് എത്തിയാണ് ആസ്പത്രിയിലാക്കിയത്.ജീവന്‍ അപകടത്തിലായ വിദ്യാര്‍ഥിനിയെ ഡല്‍ഹിയില്‍നിന്ന് സിംഗപ്പൂരിലേക്ക് വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു.ഡിസംബര്‍ 29ന് സിംഗപ്പൂരില്‍ വെച്ചാണ് അവള്‍ മരണത്തിനുകീഴടങ്ങി.സംഭവം രാജ്യത്താകമാനം വലിയ പ്രതിഷേധം ഉയര്‍ത്തി.പൗരാവകാശ സംഘടനകള്‍ രംഗത്തത്തെി.2013 സെപ്റ്റംബറില്‍ കോടതി പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്ന് വര്‍ഷം തടവും മറ്റ് നാലു പ്രതികള്‍ക്ക് വധശിക്ഷയും വിധിച്ചു.ഒരു പ്രതി വിചാരണ കാലയളവില്‍ മരിച്ചു.സംഭവത്തിന്‍െറ ഞെട്ടലില്‍ നിന്ന് യുവതിയുടെ മാതാപിതാക്കള്‍ ഇതുവരെ മോചിതരായിട്ടില്ല. മകളെക്കുറിച്ചുള്ള ഓര്‍മയിലാണ് ഈ കുടുംബം ജീവിക്കുന്നത്.മക്കളുടെ മികച്ച വിദ്യാഭ്യാസം ലക്ഷ്യംവച്ചാണു കുടുംബം ഉത്തര്‍പ്രദേശില്‍ നിന്നു ഡല്‍ഹിയിലേക്കു താമസം മാറ്റിയത്.മെഡിസിനു ചേരാനുള്ള തുക കണ്ടെത്താന്‍ അച്‌ഛനു കഴിയില്ലെന്ന് അറിഞ്ഞതോടെയാണു പാരാമെഡിക്കല്‍ മേഖലയിലേക്കു തിരിഞ്ഞത്.ട്യൂഷനെടുത്ത് ചെലവിനുള്ള തുക കണ്ടെത്താന്‍ തുടങ്ങി.അവസാനവര്‍ഷ പരീക്ഷയും എഴുതിക്കഴിഞ്ഞു പരിശീലനം നടക്കുന്ന സമയത്താണു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ 73 ശതമാനം മാര്‍ക്കോടെ അവള്‍ പാസായി.അടച്ച ഫീസ് മുഴുവന്‍ തിരിച്ചു നല്‍കാമെന്നു ഡെറാഡൂണിലെ കോളജ് അധികൃതര്‍ അറിയിച്ചെങ്കിലും ഏറ്റുവാങ്ങാന്‍ പിതാവ് തയാറായില്ല.സംസാരിച്ചു തുടങ്ങിയപ്പോള്‍ മകളുടെ വേദനയും മരണവും അടുത്തു നിന്നു കണ്ട മാതാപിതാക്കളുടെ മുഖത്ത് ആദ്യം നിസംഗതയായിരുന്നു. രാജ്യത്തെ തീപിടിപ്പിച്ച പ്രക്ഷോഭത്തിനു കാരണക്കാരിയായ മകളെക്കുറിച്ചു ചോദിച്ചപ്പോള്‍ അഭിമാനവും ഒപ്പം അമര്‍ഷവും പുറത്തുവന്നു.സ്‌ത്രീകളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി അതുല്യമായ സംഭാവന ചെയ്‌തവരെ ആദരിക്കുന്ന റാണി ലക്ഷ്‌മിഭായിയുടെ പേരിലുള്ള സ്‌ത്രീശക്‌തി പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചെങ്കിലും അവളോട് ഏറ്റവും ക്രൂരത കാട്ടിയ കൗമാരക്കാരനായ പ്രതിയുടെ ശിക്ഷ മൂന്നു വര്‍ഷമായി ഒതുക്കിയതില്‍ മാതാപിതാക്കള്‍ക്കു ദേഷ്യമുണ്ട്.കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് ശിക്ഷ നല്‍കുന്നതിനായി ജുവനൈല്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും കൗമാരക്കാരനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.യുവതിക്കൊപ്പം ആക്രമിക്കപ്പെടുകയും സംഭവത്തിന് ഏക സാക്ഷിയുമായ അവനീന്ദ്ര പാണ്ഡെയും ഇതുവരെ ഞെട്ടലില്‍നിന്ന് മോചിതനായിട്ടില്ല.പ്രായപൂര്‍ത്തികാത്ത പ്രതിക്ക് കൂടുതല്‍ കനത്ത ശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇന്നു വൈകിട്ട് ഡല്‍ഹി കോണ്‍സ്‌റ്റിറ്റ്യൂഷന്‍ ക്ലബില്‍ മകളുടെ ഓർമ്മയ്ക്കായി നടത്തുന്ന ചടങ്ങിന് ആ അച്ഛനും അമ്മയും എത്തും.അപ്പോഴും ഇന്ത്യയുടെ മാറിൽ ഒരു ചോദ്യം മുഴങ്ങുന്നു.ഇവിടെ പെണ്‍കുട്ടികൾക്ക് സ്വൈര്യമായി സഞ്ചരിക്കാൻ കഴിയുന്ന ദിനം എന്നുവരും?
Leave a Reply