Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാരീസ്: ഫ്രാന്‍സില്‍ ആക്ഷേപഹാസ്യ വാരികയുടെ ഓഫിസില്‍ ആക്രമണം നടത്തിയതിനു പിന്നിൽ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന മൂന്നുപേരില്‍ ഒരാള്‍ കീഴടങ്ങി. ഹമീദ് മൊറാദ് എന്ന 18 കാരനാണ് ഫ്രഞ്ച് പോലീസിന് മുന്നിൽ കീഴടങ്ങിയത്. പ്രാദേശിക സമയം രാത്രി 11നാണ് ഇയാള്‍ കീഴടങ്ങിയതെന്ന് എ.എഫ്.ഫി റിപ്പോര്‍ട്ട് ചെയ്തു.സംഘത്തിലെ മറ്റു രണ്ടുപേരുടെ ചിത്രങ്ങള്‍ ഫ്രഞ്ച് പോലീസ് വ്യാഴാഴ്ച പുറത്തുവിട്ടു. ബുധനാഴ്ചയാണ് പാരിസിലെ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോയുടെ ഓഫിസില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കറുത്ത തുണികൊണ്ട് മുഖം മറച്ച്, കലാഷ്നിക്കോവ് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി ഓഫിസിലേക്ക് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.വാരികാ എഡിറ്ററും നാല് കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 10 മാധ്യമപ്രവര്‍ത്തകരും രണ്ട് പോലീസുകാരു മാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം പുറത്ത് കാത്തുനിന്നിരുന്ന കാറില്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് തിരഞ്ഞ മൂന്നുപേരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഇപ്പോൾ കീഴടങ്ങിയിട്ടുള്ള ഹമീദ് മൊറാദ്.സയ്യിദ് (34), ഷെരീഫ്(34) എന്നീ രണ്ട് പ്രതികളെകുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിന് മുമ്പും പ്രവാചകനെ കളിയാക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്’ഷാര്‍ലി എബ്ദോ’യുടെ മധ്യ പാരീസിലെ ഓഫീസിൽ ആക്രമണം നടന്നിരുന്നു. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും വാരികയില്‍ പ്രവാചകനിന്ദയുള്ള കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വീണ്ടും തുടര്‍ച്ചയായ ആക്രമണ ഭീഷണികളുണ്ടായി. പ്രവാചകനിന്ദയ്ക്കുള്ള പ്രതികാരമാണ് ആക്രമണമെന്ന് അക്രമികള്‍ പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
Leave a Reply