Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൽപറ്റ: വൈത്തിരിയിലെ റിസോർട്ടിലെത്തിയ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. ഏറ്റുമുട്ടലിനിടെ 2 മാവോയിസ്റ്റുകൾക്കു വെടിയേറ്റതായും അതിൽ ഒരാൾ മരിച്ചു. വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി.ജലീലാണെന്ന് പൊലീസ് അറിയിച്ചു. 2 പൊലീസുകാർക്കും പരുക്കുണ്ട്.
വൈത്തിരി ലക്കിടിക്കു സമീപം ഉപവൻ റിസോർട്ടിൽ ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. ദേശീയപാതയോരത്തെ റിസോർട്ടിലെത്തിയ നാലംഗ മാവോയിസ്റ്റ് സംഘം 50,000 രൂപയും 10 പേർക്കു ഭക്ഷണവും ആവശ്യപ്പെട്ടു. റിസോർട്ട് ജീവനക്കാർ അറിയിച്ചതിനെത്തുടർന്നു പൊലീസ് പട്രോളിങ് സംഘം സ്ഥലത്തെത്തി. മാവോയിസ്റ്റ് സംഘവും പൊലീസും നേർക്കുനേർ വെടിവയ്പ്പുണ്ടായി.
മാവോയിസ്റ്റുകൾ റിസോർട്ടിലെ താമസക്കാരെ ബന്ദികളാക്കിയെന്ന വിവരമറിഞ്ഞ് തണ്ടർബോൾട്ട് സേനയും സ്ഥലത്തെത്തി. റിസോർട്ട് വളഞ്ഞ പൊലീസ് – തണ്ടർബോൾട്ട് സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ രാത്രി വൈകിയും തുടർന്നു. ബഹളത്തിനിടെ മാവോയിസ്റ്റ് സംഘത്തിലെ ചിലർ സമീപത്തെ കാട്ടിലേക്കു കടന്നുവെന്ന വിവരത്തെത്തുടർന്ന് അവിടെയും തിരച്ചിൽ നടത്തുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
കോഴിക്കോട്–ബെംഗളൂരു ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പാതയിൽ വൻ ഗതാഗത തടസ്സമുണ്ടായി. റിസോർട്ടിനുള്ളിൽനിന്നു രാത്രി വൈകിയും വെടിശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തെ ആദിവാസി കോളനികളിൽ തമ്പടിച്ച ശേഷമാണു മാവോയിസ്റ്റുകൾ റിസോർട്ടിലേക്കെത്തിയതെന്നും വൈത്തിരി അംബ സുഗന്ധഗിരി മേഖലയിൽ പൊലീസ് ഔട്ട്‌പോസ്റ്റ് ആരംഭിച്ചതിനു പ്രതികാരമായാണ് റിസോർട്ട് ആക്രമണമെന്നും പൊലീസ് പറഞ്ഞു.
Leave a Reply