Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പൊതുമേഖല ബാങ്കായ കാനറാ ബാങ്കിൽ നിയമനം ലഭിക്കണമെങ്കിൽ സ്ത്രീകളായ ഉദ്യോഗാർത്ഥികൾ സ്വകാര്യതകൾ വെളിപ്പെടുത്തണമെന്ന നിർദ്ദേശം വിവാദമാകുന്നു.7ന് ക്ളറിക്കൽ തസ്തികയിൽ ജോലിയിൽ പ്രവേശിക്കാനിരുന്ന ഉദ്യോഗാർത്ഥികൾക്ക് നൽകിയ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാഫോമിലാണ് വിവാദമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളെ ഉടൻ നിയമിക്കുന്നതിന് ഗർഭാവസ്ഥ തടസ്സമാണെന്നും പ്രസവത്തിന് മൂന്ന് മാസത്തിന് ശേഷം വൈദ്യപരിശോധന നടത്തി മാത്രമേ നിയമനം നൽകൂ എന്നും വ്യക്തമാക്കുന്നുണ്ട്.കൂടാതെ ബാങ്കിലെ പുതിയ ബാച്ച് ഉദ്യോഗാർത്ഥികൾ വ്യക്തികത വിവരങ്ങൾ നൽകേണ്ട ഫോമിൽ സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ചോദ്യങ്ങളാണെന്ന ആക്ഷേപവും ശക്തമാണ്.ആർത്തവ സംബന്ധമായ വിവരങ്ങൾ വിശദമായി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അവസാനത്തെ ആർത്തവദിനം, ആർത്തവ ചക്രം ക്രമത്തിലാണോ, സ്തനം, ഗർഭപാത്രം, ബന്ധപ്പെട്ട മറ്റുഭാഗങ്ങൾ എന്നിവയ്ക്കുണ്ടായിട്ടുള്ള അസുഖങ്ങളുടെ ചരിത്രം എന്നിവ ഫോമിൽ രേഖപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനുപുറമെ,പ്രമേഹം, രക്തസമ്മർദ്ദം, ക്ഷയം, വൃക്ക, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ക്ളറിക്കൽ തസ്തികയിൽ നിയമനം ലഭിക്കില്ലായെന്നും പറയുന്നുണ്ട്. ഇതിനെല്ലാം പുറമേ ആരോഗ്യത്തെ സംബന്ധിക്കുന്ന നിരവധി ചോദ്യങ്ങളാണ് വ്യക്തിഗത വിവരങ്ങൾ നൽകേണ്ട ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അൾസർ ,അപ്പെന്റിസൈറ്റിസ് ,പൈൽസ് ,ഫിസ്റ്റുല ,ടൈഫോയ്ഡ് ,മഞ്ഞപ്പിത്തം ,ടിബി ,ക്യാൻസർ തുടങ്ങിയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഉദ്യോഗാർത്ഥി കൾക്കോ അടുത്ത ബന്ധുകൾക്കോ ആർക്കെങ്കിലും ചിത്തഭ്രമം,അപസ്മാരം .പെരുമുട്ട് തുടങ്ങിയവ ഉണ്ടെങ്കിൽ അതുസംബന്ധിച്ച വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലേക്കായി 150 പേർക്കാണ് നിയമന ഉത്തരവ് നൽകിയിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള അപേക്ഷ പൂരിപ്പിച്ചു നൽകേണ്ടി വന്നതിനാൽ 50 പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്. ഇവർക്ക് തിരുവനന്തപുരത്ത് പരിശീലനം നടന്നുവരികയാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മെഡിക്കൽ സർട്ടിഫിക്കറ്റിനുള്ള ഫോമിൽ സ്ത്രീകളുടെ സ്വകാര്യതകളെ സംബന്ധിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ചേർക്കണമെന്ന നിർദ്ദേശം വിവാദമായ പശ്ചാത്തലത്തിൽ താത്കാലികമായി ഇത് പിൻവലിക്കാനാണ് ബാങ്ക് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമന സന്ദർഭത്തിൽ നൽകിയ ഫോമിൽ തന്നെയാണ് ഇക്കുറിയും സർട്ടിഫിക്കറ്റ് നൽകുന്നതിനായി ലഭ്യമാക്കിയിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ എങ്ങിനെയാണ് ഒഴിവാക്കപ്പെട്ട ചോദ്യങ്ങൾ വീണ്ടും ഉൾപ്പെടുത്തിയതെന്ന സംശയത്തിന് യാതൊരു വിശദീകരണവും ഇല്ല. ഇതിനെതിരെ ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. ഒരു വിഭാഗം ജീവനക്കാർ പ്രത്യക്ഷസമരത്തിലുമാണ്.കേരളത്തിൽ മാത്രമാണ് വിവാദമായ തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നിട്ടുള്ളത്.
Leave a Reply