Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് പലവട്ടം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വിളിച്ചിരുന്നതായി സഹതടവുകാരനായ ജിന്‍സന്‍.
ഇരുവരും സൗഹൃദത്തോടെയായിരുന്നു സംസാരിച്ചിരുന്നതെന്നും ഇതില്‍ നടി കാവ്യാ മാധവന്റെ കടയെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നെന്നും ജിന്‍സന്‍ പറഞ്ഞു. പ്രധാനമായും പണത്തെക്കുറിച്ചായിരുന്നു സംഭാഷണമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമ വാര്‍ത്തകളില്‍ തന്നെ പൊലീസിന്റെ ചാരനായി വിശേഷിപ്പിക്കുന്നതിനെ ജിന്‍സന്‍ എതിര്‍ത്തു. താന്‍ ധരിച്ചിരുന്ന നല്ല ഷര്‍ട്ട് പള്‍സര്‍ സുനി എടുത്തു. ഇതിനു പകരമായി സുനിയുടെ ഷര്‍ട്ടിട്ടാണ് താന്‍ പുറത്തിറങ്ങിയത്. ഇതുകണ്ടാണ് ഞങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടാകുമെന്നു കരുതി പൊലീസ് തിരിച്ചു വിളിപ്പിച്ചതെന്നും ഇയാള്‍ പറയുന്നു.
നിങ്ങളുടെ ബന്ധം തിരിച്ചറിഞ്ഞാണ് വിളിപ്പിച്ചതെന്നാണ് പെരുമ്പാവൂര്‍ സിഐ തന്നോടു പറഞ്ഞത്. പള്‍സര്‍ സുനിയെ കരുവാക്കിയവര്‍ രക്ഷപ്പെടാന്‍ പാടില്ലെന്ന് ഉറപ്പിച്ചതിനാല്‍ പിന്നീട് കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നുവെന്നും ജിന്‍സന്‍ വ്യക്തമാക്കി.
ജയിലില്‍ നിന്നുള്ള സുനിയുടെ ഫോണ്‍ സംഭാഷണത്തില്‍ അപ്പുണ്ണി എന്നൊക്കെ വിളിക്കുന്നത് താന്‍ കേട്ടിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷയെ പലതവണ വിളിച്ചിരുന്നു. സെറ്റിലോ സ്റ്റേജ് പ്രോഗ്രാമിലോ ആണെന്ന രീതിയിലാണ് നാദിര്‍ഷ മറുപടി പറഞ്ഞിരുന്നത്, ജിന്‍സന്‍ പറഞ്ഞു.
പണമിടപാടിനെക്കുറിച്ചാണ് സുനിയും നാദിര്‍ഷായും സംസാരിച്ചിരുന്നത്. കാര്യം കഴിഞ്ഞാല്‍ തള്ളിക്കളയാന്‍ പറ്റുന്നതരത്തിലുള്ള ബന്ധമല്ല ഞങ്ങള്‍ തമ്മിലെന്നു സുനി പലപ്പോഴും പറഞ്ഞിരുന്നുവെന്നും ജിന്‍സന്‍ വ്യക്തമാക്കി.
നടിയുടെ ചിരിക്കുന്ന മുഖവും മോതിരവും വിഡിയോയില്‍ എന്തായാലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് ക്വട്ടേഷനെക്കുറിച്ച് സുനി പറഞ്ഞത്. തന്നെ ഏല്‍പ്പിച്ച ആളുകള്‍ അങ്ങനെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന തരത്തിലായിരുന്നു സുനിയുടെ സംസാരം.
കാവ്യയുടെ കടയില്‍ എന്ന വാക്കു ഫോണ്‍ സംഭാഷണത്തിനിടെ പറയുന്നതു കേട്ടിരുന്നു. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ടു മുന്നോട്ടു പോകുമ്പോഴാണ് കാവ്യയുടെ കട എന്താണെന്ന് ശരിക്കും തനിക്ക് മനസിലായത്. കാവ്യയുടെ കടയില്‍ എന്തോ കൊടുത്തു എന്നതരത്തിലാണ് ഫോണില്‍ പറഞ്ഞത്. കത്ത് ആയിരിക്കും നല്‍കിയിട്ടുണ്ടാകുക എന്നാണ് താന്‍ മനസിലാക്കിയത് ജിന്‍സന്‍ കൂട്ടിച്ചേര്‍ത്തു.
കാവ്യയുടെ കടയില്‍ കൊടുത്തത് മെമ്മറി കാര്‍ഡ് ആയിരിക്കും എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. വാഗ്ദാനം ചെയ്തിരുന്ന പണം കൊടുത്തിരുന്നെങ്കില്‍ കേസ് ഒത്തുതീര്‍പ്പായേനെ എന്നാണ് ഇതുവരെയുള്ള കാര്യങ്ങളില്‍നിന്നു തോന്നുന്നത്. വേറെ പ്രശ്‌നങ്ങളൊന്നു ഉണ്ടാകില്ലായിരുന്നു. സുനില്‍കുമാര്‍ വളരെ വിശ്വസ്തനായിരുന്നു. സുനില്‍ അങ്ങനെയായിരുന്നു പെരുമാറിയിരുന്നത് ജിന്‍സന്‍ പറഞ്ഞു.
Leave a Reply