Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൽപറ്റ: കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു. വയനാട് കലക്ടറേറ്റിൽ സഹോദരി പ്രിയങ്കയ്ക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. കൽപറ്റയിലെ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിലെത്തിയ രാഹുൽ തുറന്ന വാഹനത്തിലാണ് കലക്ടറേറ്റിലെത്തിയത്. നാലു സെറ്റ് നാമനിർദേശപത്രിക, സത്യവാങ്മൂലം തുടങ്ങിയ രേഖകളെല്ലാം തന്നെ രാഹുൽ വരാണാധികാരിയായ കലക്ടർക്കു മുന്നിൽ സമർപ്പിച്ചു. മലപ്പുറം, വയനാട് ഡിസിസി പ്രസിഡന്റുമാർ, ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാവിലെ 10.45 ഓടെയാണ് കോഴിക്കോട്ടുനിന്ന് രാഹുൽ വയനാട്ടിലേക്കു പുറപ്പെട്ടത്. 11.06 ഓടെ ഇരുവരെയും വഹിച്ചെത്തിയ ഹെലിക്കോപ്റ്റർ വയനാട്ടിലെത്തി. രാഹുലിനെ സ്വീകരിക്കാൻ ഒട്ടേറെ പ്രവർത്തകരാണ് ഇവിടെ എത്തിയിരുന്നത്. റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകൾ കെട്ടി ജനങ്ങളെ നിയന്ത്രിച്ചിരിക്കുകയാണ്. എന്നിരുന്നാലും റോഡിൽ നിറഞ്ഞ് പ്രവർത്തകർ നിൽക്കുകയാണ്. കലക്ടറേറ്റിൽനിന്ന് കൽപറ്റയിലേക്ക് രാഹുലും പ്രിയങ്കയും റോഡ്ഷോ നടത്തുകയാണ്.
വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല. എസ്പിജി നിയന്ത്രണത്തിലാണ് കൽപറ്റ. കോഴിക്കോട്, വയനാട് ജില്ലകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയ്ക്കു പുറത്ത് ആദ്യമായി ഒരു കോൺഗ്രസ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുകയാണ്. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത വയനാട്ടിലേക്കും പ്രിയങ്കയുടെ ആദ്യ സന്ദർശനം. കിഴക്കൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്തതിനു ശേഷമാണു പ്രിയങ്ക പാർട്ടി പരിപാടികളിൽ സജീവമായത്. ഈയിടെ ലക്നൗവിൽ രാഹുൽ ഗാന്ധിയോടൊപ്പം റോഡ് ഷോയും നടത്തി. അതിനു ശേഷം ഇരുവരും ഒരുമിച്ചു പങ്കെടുക്കുന്ന റോഡ് ഷോയാകും ഇന്നു കൽപറ്റയിലേത്.
9 വർഷം മുൻപാണ് പ്രിയങ്ക അവസാനമായി കേരളത്തിലെത്തിയത്. സോണിയ ഗാന്ധിയുടെ സ്റ്റാഫ് അംഗമായ തൃശൂർ സ്വദേശി പി.പി. മാധവൻ ഭട്ടതിരിപ്പാടിന്റെ മകന്റെ വിവാഹത്തിന്. 2003 ൽ പുതുവത്സര ആഘോഷത്തിനായി ഭർത്താവ് റോബർട്ട് വാധ്‍രയ്ക്കും രാഹുൽ ഗാന്ധിക്കുമൊപ്പം പ്രിയങ്ക കുമരകത്തു വന്നിരുന്നു.
Leave a Reply