Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്ഷേത്രദർശനത്തിലെ പ്രധാന ഭാഗമാണ് പ്രദക്ഷിണം. ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ പ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം.
തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലിൽ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാൻ പാടില്ല. ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാവും.
ക്ഷമാപണമന്ത്രം ;
“ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.
പ്രദക്ഷിണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ബലിക്കല്ലുകളിൽ അഷ്ടദിക്പാലകരെ താഴെ പറയുന്ന രീതിയിലാണു വിന്യസിച്ചിരിക്കുന്നത്.
*കിഴക്ക് – ഇന്ദ്രദേവന്‍
*തെക്ക് കിഴക്ക് – അഗ്നിദേവൻ
*തെക്ക് – യമദേവൻ
*തെക്ക് പടിഞ്ഞാറ് – നിര്യതി
*പടിഞ്ഞാറ് – വരുണൻ
*വടക്ക് പടിഞ്ഞാറ് – വായുദേവൻ
*വടക്ക് – സോമദേവൻ
*വടക്ക് കിഴക്ക് – ഈശാനൻ
Leave a Reply