Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനംതിട്ട: ഞായറാഴ്ച രാത്രി വൈകി സന്നിധാനത്തു നാമജപപ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാളികപ്പുറത്തു വിരിവയ്ക്കാൻ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞതിനെ തുടർന്നാണു രാത്രി പ്രതിഷേധം നടന്നത്. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടർന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്നു പ്രതിഷേധക്കാർ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാൻ പൊലീസ് തയാറായില്ല. 70 പേരെയാണു രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്. പിടിയിലായവരെ രാവിലെ പത്തോടെ റാന്നി കോടതിയിൽ ഹാജരാക്കും. റിമാൻഡ് ചെയ്യുകയാണെങ്കിൽ ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റും.
ഇവരെ രണ്ടു സംഘങ്ങളായാണു പമ്പയിലെത്തിച്ചു പൊലീസ് വാഹനത്തിൽ മണിയാർ എആർ ക്യാംപിലേക്കു കൊണ്ടുപോയത്. പുലർച്ചെ രണ്ടരയോടെയാണ് ഇവരെ ക്യാംപിലേക്കു കൊണ്ടുവന്നത്. അപ്പോൾ മുതൽ ക്യാംപിനു പുറത്ത് നാമജപപ്രതിഷേധം നടത്തുന്നുണ്ട്. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ വൈദ്യ പരിശോധനകൾ ആരംഭിച്ചു. അറസ്റ്റിലായ സംഘത്തിൽ 18 വയസിൽ താഴെയുള്ള ഭക്തനെ ക്യാംപിൽ എത്തിച്ച ശേഷം ഒഴിവാക്കി. മൂവാറ്റുപുഴ, പെരുമ്പാവൂർ സ്വദേശികളാണ് ഏറെയും. കോടതി നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. മജിസ്ട്രേറ്റ് ക്യാംപിൽ എത്തിയാവും തുടർ നടപടികൾ എടുക്കുകയെന്നും അറിയുന്നു.
അറസ്റ്റിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ പ്രതിഷേധങ്ങൾ ആരംഭിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ തിങ്കളാഴ്ച പുലർച്ചെ നാമജപ പ്രതിഷേധം നടന്നു. ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് യുവമോർച്ച അറിയിച്ചു.
Leave a Reply