Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : സല്‍മാന്‍ ഖാനെതിരെ നരഹത്യാക്കുറ്റം ചുമത്തി. പതിനൊന്നുവര്‍ഷംമുമ്പ് വഴിവക്കില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ആഡംബരവാഹനം ഓടിച്ചുകയറ്റി ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ മുംബൈ സെഷന്‍സ് കോടതി പത്തുവര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി.അപകടത്തില്‍ നാലുപേര്‍ക്കു ഗുരുതരമായ പരിക്കേറ്റിരുന്നു. കൊലപാതക ഉദ്ദേശത്തോടെ അല്ലാത്ത നരഹത്യക്കുറ്റം, മരണകാരണമായ അശ്രദ്ധ, ദാരുണമായി പരിക്കേല്‍പ്പിക്കല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാല്‍, താന്‍ തെറ്റുകാരനല്ലെന്ന് സല്‍മാന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കും. 2002 സെപ്തംബര്‍ 28 ന് രാത്രി ബാന്ദ്രയില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന ആളുകൾക്കിടയിലേക്ക് സല്‍മാന്‍ സഞ്ചരിച്ച ലാന്‍ഡ്ക്രൂസര്‍ പാഞ്ഞുകയറിയാണ് ഒരാള്‍ മരിച്ചത്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനം ഓടിച്ചത് സല്‍മാന്‍ ആണെന്നാണ് കേസ്. കഴിഞ്ഞ 19ന് കോടതി ആവശ്യപ്പെട്ട പ്രകാരം സല്‍മാന്‍ഖാന്‍ സെഷന്‍സ് ജഡ്ജി യു ബി ഹെജിബിനു മുമ്പാകെ ബുധനാഴ്ച നേരിട്ട് ഹാജരായി. കുറ്റാരോപണങ്ങള്‍ കോടതി താരത്തെ വായിച്ചു കേള്‍പ്പിച്ചു. സല്‍മാന്‍ കുറ്റം നിഷേധിച്ചു. വിചാരണവേളയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന താരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.പരമാവധി രണ്ടുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നേരത്തെ സല്‍മാനെതിരെ ചുമത്തിയത്. പത്തുവര്‍ഷംവരെ തടവ് നല്‍കാവുന്ന നരഹത്യാക്കുറ്റം ചുമത്തണമെന്ന സെഷന്‍സ് കോടതി ഉത്തരവിനെതിരായ സല്‍മാന്റെ ഹര്‍ജി കോടതി പിന്നീട് തള്ളി.
Leave a Reply