Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: മാനഭംഗ കേസില്‍ ‘മനുഷ്യദൈവം’ ആശാറാം ബാപ്പു നിയമവലക്ക് പുറത്ത്. കേസുമായി ബന്ധപ്പെട്ട് ജോധ്പൂരില്‍ വെള്ളിയാഴ്ച ഹാജരാകാനുള്ള പോലീസിന്റെ ഒടുവിലത്തെ നിര്‍ദേശവും ഈ 72കാരന്‍ തള്ളി.രാജസ്ഥാനിലെ ജോധ്പൂര്‍ ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസുമായി ബന്തപ്പെട്ടാണ് പോലീസ് ഹാജരാകുവാൻ പറഞ്ഞത്.അനുവദിച്ച സമയത്തിനകം ഹാജരാകാതിരുന്നാല്‍ മേല്‍ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് ജോധ്പൂര്‍ പൊലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് ജോസഫ് അറിയിച്ചു. എന്നാൽ വെള്ളിയാഴ്ച രാത്രിയോടെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ബാപ്പു ഉണ്ടെന്ന് സംശയിക്കുന്ന ഭോപ്പാലിലെ ആശ്രമത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ആശാറാം ബാപ്പു അസുഖബാധിതനായി കിടക്കയാണെന്നും അദ്ദേഹം കീഴടങ്ങുന്ന പ്രശ്നമില്ലന്നും മകന്‍ നാരായണ്‍ സായി നേരത്തെ ഭോപ്പാലില്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറിയതടക്കം 4500 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വത്തിന് ഉടമയായ യോഗഗുരുവാണ് ആശാറാം ബാപ്പു. ലക്ഷക്കണക്കിനു വരുന്ന ശിഷ്യസമ്പത്തുള്ള ആശാറാമിന് വിവിധ രാജ്യങ്ങളിലായി 450ലേറെ ആശ്രമങ്ങളുണ്ട്. രണ്ടു കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ചായക്കച്ചവടം, മദ്യക്കച്ചവടം എന്നിവയില്‍ തുടങ്ങി ആത്മീയതയുടെ ലോകത്ത് വേരുപടര്‍ത്തി വളര്‍ന്ന ആശാറാം, ഇപ്പോഴും അധികാരരാഷ്ട്രീയത്തില്‍ ശക്തനാണ്.
ശിഷ്യന്റെ 16കാരിയായ മകളെ ആശാറാം മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. ആശാറാമിന്റെ നിയന്ത്രണത്തിലുള്ള സ്കൂളില്‍ പഠിക്കുന്ന കുട്ടിയെ ചില സഹായികള്‍ ‘ഗുരു’വിന്റെ ആശിര്‍വാദം ലഭിക്കാന്‍ ആശ്രമത്തില്‍ എത്തിക്കുകയായിരുന്നു.തുടർന്ന് പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും തനിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ബാക്കിയാണ് പൊലീസ് കേസും മറ്റുമെന്നാണ് ആശാറാം ആരോപിക്കുന്നത്. രാജസ്ഥാന്‍ ഭരിക്കുന്നത് കോണ്‍ഗ്രസായതു കൊണ്ടാണ് ഈ ആരോപണം. ഹിന്ദു സമുദായത്തെ അപമാനിക്കാനാണ് ശ്രമമെന്ന് വ്യാഖ്യാനിച്ച് ആശാറാമിനു വേണ്ടി ബി.ജെ.പി രംഗത്തുണ്ട്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന് പറയുമ്പോള്‍ തന്നെ, ആശാറാം എന്തുകൊണ്ടാണ് സ്വതന്ത്രമായി വിഹരിക്കുന്നതെന്ന് ശരദ്യാദവ് ചോദിച്ചു. ആഭ്യന്തര മന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഒരു മണിക്കൂര്‍ വിഷയം ചര്‍ച്ചചെയ്തിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാത്തത് ആശ്ചര്യം ഉണര്‍ത്തുന്നുവെന്നും ശൂന്യവേളയില്‍ ശരദ്യാദവ് പറഞ്ഞു. ആയിരക്കണക്കിന് ഏക്കര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കൈയേറിയ ഭൂമാഫിയക്കാരന്‍ കൂടിയാണ് ആശാറാം.
Leave a Reply