Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സുനന്ദപുഷ്‌ക്കറിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ ശശി തരൂരിനെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ശശി തരൂര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കാണ് പോലീസ് നോട്ടീസയച്ചത്. ഇപ്പോൾ തൃശൂരില്‍ ആയുര്‍വേദ ചികിത്സയിലാണ് ശശി തരൂര്‍. അദ്ദേഹത്തോട് എത്രയും പെട്ടെന്ന് അന്വേഷണവുമായി സഹകരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ക്രിമിനല്‍ നടപടിക്രമം 160ാം ചട്ടപ്രകാരം ചോദ്യം ചെയ്യാനാണ് അദ്ദേഹത്തെ വിളിപ്പിച്ചിട്ടുള്ളത്. സുനന്ദയെ ചികിത്സിച്ച തിരുവനന്തപുരം കിംസ് ആശുപത്രിക്ക് നേരെയും അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ തരൂര്‍ ദില്ലി പോലീസ് കമ്മിഷണര്‍ക്ക് അയച്ച കത്ത് പുറത്തു വരികയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ ദില്ലി പോലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് കത്തില്‍ പറയുന്നത്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്ന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ഗുപ്ത അറിയിച്ചു. വിഷം ഉള്ളില്‍ച്ചെന്നതാണ് അസ്വാഭാവിക മരണത്തിന് കാരണം എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കൊലപാതകത്തിന് കേസെടുത്തത്. തരൂരിൻറെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പേഴ്‌സണല്‍ സ്റ്റാഫ്, സുനന്ദ മരിച്ചുകിടന്ന പഞ്ചനക്ഷത്രഹോട്ടലിലെ ജീവനക്കാര്‍, സുനന്ദയുടെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍ എന്നിവരെയെല്ലാം ചോദ്യം ചെയ്യും. സുനന്ദ മരിച്ച ഹോട്ടലില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി മൂന്നുപേര്‍ താമസിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുനന്ദ മരിച്ച ദിവസത്തിന് തൊട്ടുമുമ്പും പിറ്റേന്നും ദുബായ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തുകയും മടങ്ങുകയും ചെയ്ത വിമാനങ്ങളിലെ യാത്രക്കാരുടെ പട്ടിക പോലീസ് പരിശോധിക്കും.
Leave a Reply