Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിങ്ങം പിറക്കുന്നതോടെ ഓണം കാത്തിരിക്കുന്ന മലയാളികളുടെ ആഘോഷം അത്തത്തിന് പൂക്കളമിടുന്നതോടെ ആരംഭിക്കുകയായി. അത്തം തൊട്ട് പത്താം നാളാണ് തിരുവോണം. ഈ 10 ദിവസവും ആഘോഷിക്കുന്നത് വ്യത്യസ്തമായാണ്.
അത്തം
ഓണത്തിന്റെ ആദ്യദിവസമായ അത്തം നാൾ ആഘോഷമാരംഭിക്കുന്ന വിശ്വാസികൾ ക്ഷേത്ര ദർശനം നടത്തുന്നതിലൂടെയാണ്. മബാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വേണ്ടി പാതാളത്തിൽനിന്ന് കേരളക്കരയിലേക്ക് യാത്രയാരംഭിക്കുന്നതിന്റെ ഒരുക്കം തുടങ്ങുന്നത് അത്തത്തിനാണെന്നാണ് വിശ്വാസം. കൊച്ചിയിലെ ത്രിപ്പൂണിത്തുറ ക്ഷേത്രത്തിൽ അത്തച്ചമയ ഘോഷയാത്ര നടക്കുന്നതും ഈ ദിവസമാണ്. ഓരോ വീട്ടുമുറ്റത്തും പൂക്കളം തീർക്കുന്നതും തുടങ്ങുന്നത് അത്തത്തിന് തന്നെ. ചിലയിടങ്ങളിൽ ഈ ദിവസത്തെ പൂക്കളത്തിന് ഒരു നിറവും ഒരു വട്ടവും മാത്രമാണ് ഉണ്ടാകുക.
ചിത്തിര
വീടും പരിസരവും വൃത്തിയാക്കി മഹാബലി ചക്രവർത്തിയ്ക്കായി ഒരുങ്ങുന്നത് രണ്ടാം ദിവസമായ ചിത്തിരയിലാണ്. പൂക്കളത്തിന് ഒരു വട്ടം കൂടി ഉൾപ്പടുത്തുന്നു. ഒപ്പം ഒരു നിറം കൂടിയും. ചിലയിടങ്ങളിൽ പൂക്കളമിടുന്നതിന് നിയമമുണ്ട്.
ചോതി
പൂക്കളത്തിന് നിറവും വലിപ്പവും കൂടി വരുന്നു ചിത്തിരയിൽ. ഒപ്പം വീട്ടിലെ ഗൃഹനാഥന്റെ കയ്യിലെ പണം കുറയുകയും. ഓണക്കോടി എടുക്കാനും ഓണസമ്മാനങ്ങൾ നൽകാനും ഈ ദിവസമാണ് ആളുകൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്.
വിശാഖം
പഴമയുടെ ഓണാഘോഷങ്ങളിൽ വിശാഖത്തിന് വലിയ പ്രാധാന്യമുണ്ട്. ഓണച്ചന്ത തുടങ്ങിയിരുന്നത് വിശാഖം നാളിലാണ്. ഇന്ന് സദ്യ വട്ടങ്ങൾക്ക് പച്ചക്കറികളും മറ്റും വാങ്ങുകയും സദ്യയൊരുക്കി തുടങ്ങുകയും ചെയ്യുന്ന ദിവസം.
അനിഴം
ഓണത്തിന്റെ ഈ അഞ്ചാം നാളിലാണ് ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കായി ചുണ്ടൻ വള്ളങ്ങളെ ഒരുക്കുന്നത്.
തൃക്കേട്ട
ആറാം നാൾ ആറ് തരം പൂക്കളിട്ട് ഒരുക്കുന്ന പൂക്കളം. ബന്ധുവീടുകളിൽ സന്ദർശിക്കുന്നതും സമ്മാനങ്ങൾ കൈമാറുന്നതും ഈ ദിവസം.
മൂലം
തിരുവോണസദ്യയുടെ ഒരു ചെറിയ പരീക്ഷണം നടക്കുന്നത് മൂലം നാളിലാണ്. മിക്ക അമ്പലങ്ങളും ഈ ദിവസം മുതൽ ഭക്തജനങ്ങൾക്ക് സദ്യ വിളമ്പി തുടങ്ങും. കൈകൊട്ടിക്കളിയും പൂക്കൾ കൊണ്ട് ഊഞ്ഞാലൊരുക്കി മാഹാബലിയെ കാത്തിരിക്കുന്നതും മൂലം നാളിൽ.
പൂരാടം
ഓണാഘോഷത്തിന്റെയും പൂക്കളത്തിന്റെയും രൂപം മാറുന്നത് പൂരാടനാളിലാണ്. മുറ്റത്ത് തൃക്കാക്കരയപ്പന്റെയും മക്കളുടെയും രൂപങ്ങൾ മണ്ണിലുണ്ടാക്കി വയ്ക്കുന്നത് ഈ ദിവസമാണ്. ഓണത്തപ്പനെന്നും ഈ സ്തൂപ രൂപങ്ങലെ വിളിക്കുന്നു. മുറ്റത്ത് ചാണകം മെഴുകി, അരിമാവിൽ കോലങ്ങൾ വരച്ച് പലകയിട്ട് മൺരൂപങ്ങൾ വയ്ക്കുന്നു. തൃക്കാക്കരയപ്പനും മക്കളുമാണ് ചിലയിടങ്ങളിൽ ഇത്. വീട്ടുപടിയ്ക്കലും ഇതുപോലെ അണിഞ്ഞ് മൺരൂപം വയ്ക്കും.
ഉത്രാടം
ഇത് എരിപൊരി തിരക്കുകളുടെ നാൾ. ഒന്നാം ഓണമായ ഉത്രാടത്തിന് വീടെങ്ങും ആഘോഷമായിരിക്കും. ഒപ്പം ഉത്രാടപ്പാച്ചിലും ഈ ദിവസമാണ്. പിറ്റേന്ന് തിരുവോണ ദിവസമായതിനാൽ പച്ചക്കറികളും പൂക്കളും പലഹാരങ്ങളുമെല്ലാം വാങ്ങാനുള്ള ഓട്ടത്തിലായിരിക്കും എല്ലാവരും.
തിരുവോണം
പത്താം നാൾ ആഘോഷങ്ങളുടെ യഥാർത്ഥ ദിവസം; തിരുവോണം. ചിങ്ങം പിറന്ന നാൾ മുതൽ കാത്തിരിക്കുന്ന ദിവസം. ഓണക്കോടി ഉടുത്ത് മഹാബലി ചക്രവർത്തിയെ കാത്തിരിക്കുന്ന ദിവസം. പായസവും പഴവും പപ്പടവും ചേർത്ത് സദ്യയൊരുക്കി മലയാളികൾ ഓണമാഘോഷിക്കുന്നു. കുടുംബത്തിലെ മുതിർന്നവർ മറ്റുള്ളവർക്ക് ഓണക്കോടി സമ്മാനിക്കും.
ഉത്രാടം, തിരുവോണം നാൾ മുതൽ നാലുനാൽ മഹാബലി ചക്രവർത്തി എല്ലാ വീടുകളിലുമെത്തി തന്റെ പ്രചകളുടെ ക്ഷേമം കണ്ടറിയുമെന്നാണ് വിശ്വാസം.
അവിട്ടം, ചതയം, ദിവസം വരെയും ഓണാഘോഷങ്ങൾ നീണ്ട് നിൽക്കും. മുറ്റത്തെ തൃക്കാക്കരയപ്പനെ ചതച്ച് കളയുന്ന അഥവ എടുത്ത് മാറ്റുന്ന ദിവസമാണ് ചതയം. തൃശ്ശൂരിൽ പുലി ഇറങ്ങുന്നതും ചതയ ദിനത്തിലാണ്. പൂരോരുട്ടാതി കഴിഞ്ഞ് ഉത്രട്ടാതി നാൾ വള്ളംകളി. ഇതോടെ മലയാളികളുടെ ഓണാഘോഷം അവസാനിക്കും.
Leave a Reply