Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശബരിമല യുവതീപ്രവേശത്തിൽ അഭിപ്രായ സമന്വയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നടത്താൻ നിശ്ചയിച്ച ചർച്ചയിൽ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും പങ്കെടുക്കില്ല. ഇതോടെ, സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ഒത്തുതീർപ്പുനീക്കം പാളി.
സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകിയ ശേഷം മതി ചർച്ചയെന്ന നിലപാടിലാണ് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും. ഇതിനിടെ, വിധിക്കെതിരെ സംസ്ഥാനത്തുടനീളം ഭക്തരുടെ നാമജപഘോഷയാത്രകൾ ഇന്നലെയും തുടർന്നു. പ്രധാനനഗരങ്ങളിലും ചെറുപട്ടണങ്ങളിലുമെല്ലാം ശരണംവിളിയോടെ നടന്ന ഘോഷയാത്രകളിൽ വൻ സ്ത്രീപങ്കാളിത്തവുമുണ്ടായിരുന്നു. പുനഃപരിശോധന ഹർജി നൽകാൻ എൻഎസ്എസുമായി ചേർന്നു തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ഇന്നു സുപ്രീംകോടതിയെ സമീപിക്കും.
വിധി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ച ശേഷം കൊട്ടാരത്തിന്റെ അഭിപ്രായം ആരായുന്നതിൽ പ്രസക്തിയില്ലെന്നു പന്തളം കൊട്ടാരം നിർവാഹക സിമിതി അഭിപ്രായപ്പെട്ടു. ചർച്ചയിൽ നിന്നു പിന്മാറുകയാണെന്നു തന്ത്രി കണ്ഠര് മോഹനരും വ്യക്തമാക്കി. തന്ത്രികുടുംബം ചർച്ചയ്ക്ക് എത്തുമോയെന്നു നോക്കാം എന്നായിരുന്നു പിന്മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനു മുഖ്യമന്ത്രിയുടെ പ്രതികരണം. ചർച്ചയെക്കുറിച്ച് അറിയില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Leave a Reply