Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പകരം വീട്ടുമെന്ന് സഹോദരന്‍ ടൈഗര്‍ മേമന്റെ ഫോണ്‍ സന്ദേശം. മുംബൈയിലെ വീട്ടിലേക്ക് യാക്കൂബിനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂര്‍ മുമ്പാണ് ടൈഗറിന്റെ ഫോണ്‍ വിളിയെത്തിയത്. ഫോണ്‍ സന്ദേശം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അമ്മയോട് സംസാരിക്കണമെന്ന് ആവശ്യം പ്രകടിപ്പിച്ചപ്പോള്‍ ഇരുവരുടെയും അമ്മയായ ഹനീഫ മേമന്‍ ആദ്യം ഫോണെടുക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് മുറിയിലുണ്ടായിരുന്ന അപരിചിതനായ ഒരാള്‍ ഭായിജാനിനോട് സംസാരിക്കണമെന്ന് ഹനീഫയെ നിര്‍ബന്ധിച്ചു.തുടർന്ന് ഹനീഫ ഫോണെടുത്തു. എന്നാൽ മൂന്ന് മിനിറ്റ് നേരം മാത്രമാണ് അമ്മയോട് ടൈഗർ മേമൻ സംസാരിച്ചത്. മേമന്റെ മരണത്തിന് താന്‍ പകരം വീട്ടുമെന്നും കുടുംബാംഗങ്ങളുടെ കണ്ണീര് വെറുതെയാവില്ലെന്നും ടൈഗർ മേമന്‍ അമ്മയോട് പറയുന്നുണ്ട്. എന്നാല്‍ അക്രമം വേണ്ടയെന്ന് അമ്മ ടൈഗര്‍ മേമനോടു പറയുന്നു. ആദ്യത്തെ സംഭവത്തോടെ എനിക്ക് യാക്കൂബിനെ നഷ്ടപ്പെട്ടു. ഇനി മറ്റാരും മരിക്കുന്നത് കാണാന്‍ എനിക്ക് വയ്യ. എന്നാല്‍ തന്റെ പ്രതികാരം ആവര്‍ത്തിക്കുകയാണ് ടൈഗര്‍ ചെയ്യുന്നത്. സംസാരിച്ചത് ടൈഗര്‍ മേമന്‍ തന്നെയാണന്ന് പോലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം മുംബൈ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്റര്‍നെറ്റ് വഴിയാണ് മേമന്‍ വിളിച്ചത്. എന്നാല്‍ ഐ.പി അഡ്രസ് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് മേമന്റെ ശബ്ദം ഇപ്പോൾ ഇന്ത്യന്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്.
Leave a Reply